Your Image Description Your Image Description

ചെന്നൈ: തമിഴ്നാട്ടിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്ന് വെള്ളി ബാറുകൾ മോഷണം നടത്തിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് ലണ്ടനിൽ നിന്ന് എത്തിയ കണ്ടെയ്‌നറില്‍ നിന്നാണ് ഒമ്പത് കോടി രൂപ വിലമതിക്കുന്ന വെള്ളി ബാറുകൾ മോഷണം പോയത്. 922 കിലോ​ഗ്രാം വെള്ളിയാണ് നഷ്ടമായത്. 600 കിലോഗ്രാം വെള്ളി അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലേയ്ക്ക് റിമാൻഡ് ചെയ്തു. കേസിൽ മറ്റ് പ്രതികൾ ഉണ്ടെന്നും അവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും അവാഡി സിറ്റി പൊലീസ് അറിയിച്ചു.
922 കിലോഗ്രാം ഭാരം വരുന്ന വെള്ളിയായിരുന്നു നഷ്ടപ്പെട്ടത്. ലണ്ടനില്‍ നിന്ന് മാർച്ച് 30നാണ് ഇവ ചെന്നൈയിൽ എത്തിച്ചത്. രണ്ട് കണ്ടെയ്‌നറുകളിലാണ് സാധനം എത്തിച്ചത്. ഒന്നില്‍ 20 ടണ്ണും മറ്റൊന്നില്‍ 19 ടണ്ണുമായിരുന്നു ഉണ്ടായിരുന്നത്. കണ്ടെയ്‌നറില്‍ നിന്ന് ഇറക്കിയ സാധനം ഏപ്രിൽ മൂന്നിന് ശ്രീപെരുമ്പത്തൂരിലുള്ള കമ്പനിയുടെ വെയര്‍ഹൗസിലേക്ക് കൊണ്ട് പോയ ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് തൂക്കത്തില്‍ കുറവുള്ളതായി കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്ത ശേഷം ലോറിയില്‍ കയറ്റി വിടുന്നതിന് മുമ്പ് രണ്ട് തവണ കണ്ടെയ്‌നര്‍ തുറന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീപെരുമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്തത്.

ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോഴാണ് ഒരു തവണ രണ്ട് മിനിറ്റും രണ്ടാമത്തെ തവണ 16 മിനിറ്റും കണ്ടെയ്‌നര്‍ തുറന്നതായി കണ്ടെത്തിയത്. പിന്നാലെ കമ്പനി മാനേജര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് സിസിടിവി ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts