Your Image Description Your Image Description

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ഭദർവയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഹിന്ദു സംഘടനാ നേതാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി റദ്ദാക്കിയത്. മുസ്ലീം മതവിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.

ശ്രീ സനാതൻ ധരം സഭ ഭദർവ എന്ന സംഘടനയുടെ തലവനായ വിരേന്ദർ റസ്ദാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് പ്രതിഷേധത്തിനിടയാക്കിയത്. ’72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ പൊരുത്തപ്പെടും’ എന്ന തലക്കെട്ടിലുള്ള റീൽസാണ് ഇയാൾ പങ്കുവെച്ചത്. പള്ളിയിൽ നമസ്കാരത്തിനിടെ സുജൂദ് ചെയ്യാൻ പാടുപെടുന്ന ദുർബലനായ വൃദ്ധനെയും ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഇയാൾക്കെതിരെ ഭദർവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് സമാധാനവും സാമുദായിക സൗഹാർദവും പുനഃസ്ഥാപിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. പോസ്റ്റ് പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ദോഡ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനെതിരെ ഹിന്ദു, മുസ്‍ലിം സമുദായങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമുയരുകയായിരുന്നു. അതിനു പിന്നാലെ അഞ്ജുമാനെ ഇസ്‍ലാമിയ ഭദർവ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഭദർവയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈകീട്ട് പ്രതിഷേധം നടന്നു. വിദ്വേഷം പ്രചരിപ്പിച്ച റസ്ദാനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാർ സർക്കാറിനോടും പൊലീസിനോടും ആവശ്യപ്പെട്ടത്. ഭദർവയിലെ ജാമിഅ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധം ഭദർവ പൊലീസ് സ്റ്റേഷന് പുറ​ത്തേക്ക് നീണ്ടു. പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് റിയാസ് അഹമ്മദ് നജാർ ആരോപിച്ചു.

‘ഞങ്ങളുടെ ഹിന്ദു സഹോദരൻമാർക്കെതിരെ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. ഞങ്ങൾ സാമുദായിക ഐക്യത്തോടെയാണ് കഴിയുന്നത്. അത് ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. ‘-അദ്ദേഹം ആരോപിച്ചു. റസ്‍ദാനെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യമുയർന്നത്.

പോസ്റ്റിനെതിരെ മുതിർന്ന ബി.ജെ.പി നേതാവും പാർട്ടി ജില്ലാ വികസന കൗൺസിൽ അംഗവുമായ താക്കൂർ യുധ്‍വീർ സിങും രംഗത്തുവന്നു. ദൗർഭാഗ്യകരമായ പോസ്റ്റ് എന്നായിരുന്നു താക്കുറിന്റെ പ്രതികരണം. റസ്‍ദാന്റെ സ്വകാര്യ അക്കൗണ്ടിലാണ് വിദ്വേഷ പോസ്റ്റ് വന്നിട്ടുള്ളതെന്നും ഭദർവയിലെ സനാതന ധർമ സഭക്ക് ഈ പോസ്റ്റുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts