
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ മൂന്ന് വർഷത്തെ കരാർ കാലാവധി നാളെ അവസാനിക്കും. ഇടതു സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത നടപടിയെ ‘ധൂർത്ത്’ എന്ന് കടുപ്പിച്ച് വിമർശിച്ച മുൻ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പൊലീസ് ഫണ്ട് ഉപയോഗിച്ചായിരുന്നു മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ആദ്യം പവൻ ഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമായിരുന്നു കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് നിരക്ക്. നിലവിലെ കരാർ നീട്ടണമെന്ന് ഡിജിപി മൂന്ന് മാസം മുമ്പ് ശുപാർശ നൽകിയിരുന്നെങ്കിലും ഇതുവരെ അന്തിമതീരുമാനമായിട്ടില്ല.
പ്രതിപക്ഷത്തിരുന്നപ്പോൾ വിമർശിച്ച വിഷയത്തിൽ വി.ഡി. സതീശൻ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടും. വീണ്ടും ടെൻഡർ വിളിച്ചാൽ ചെലവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, ആവശ്യാനുസരണം മാത്രം ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാം എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
