Home » Blog » Kerala » ‘മുഖ്യമന്തി’ ; കോൺഗ്രസിൽ ഫ്ളക്സ് യുദ്ധം തുടരുന്നു
15

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായുള്ള പോര് തെരുവുകളിലേക്ക്. കൊല്ലത്തും കോതമംഗലത്തും പ്രമുഖ നേതാക്കൾക്കായി അണികൾ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതോടെ പാർട്ടിയിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നു. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരെ പിന്തുണച്ചാണ് വിവിധയിടങ്ങളിൽ ബോർഡുകൾ ഉയർന്നിട്ടുള്ളത്.

കൊല്ലം മൺറോതുരുത്തിൽ വി.ഡി സതീശന് വേണ്ടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ബോർഡുകൾ സ്ഥാപിച്ചത്. ‘പട നയിച്ചവൻ കേരളം നയിക്കട്ടെ’ എന്ന വാചകത്തോടെയാണ് സതീശനെ പിന്തുണച്ചുള്ള ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. വരും മണിക്കൂറുകളിൽ കൂടുതൽ ബോർഡുകൾ സ്ഥാപിക്കുമെന്ന് പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലം നഗരത്തിൽ രമേശ് ചെന്നിത്തലയെ പിന്തുണച്ച് യൂത്ത് കോൺഗ്രസിന്റെ പേരിലും ബോർഡുകൾ ഉയർന്നു. ചിന്നക്കട, എസ്.എൻ കോളജ് പരിസരം എന്നിവിടങ്ങളിലാണ് ‘ജനപക്ഷ നേതാവ്’, ‘പ്രവർത്തകരുടെ മനസറിഞ്ഞ നേതാവ് കേരളം നയിക്കട്ടെ’ എന്നീ വാചകങ്ങളോടെ ചെന്നിത്തലയുടെ ചിത്രങ്ങൾ പതിപ്പിച്ച ബോർഡുകൾ പൊങ്ങിയത്.

കോതമംഗലത്തും ഇതേ അവസ്ഥയാണ്. കോതമംഗലം പി.ഒ ജംഗ്ഷനിൽ വി.ഡി സതീശനും കെ.സി വേണുഗോപാലിനും വേണ്ടി ‘ടീം യുഡിഎഫി’ന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്തായി വെച്ചിരിക്കുന്ന ഈ ഫ്ലെക്സുകൾ വരാനിരിക്കുന്ന നേതൃമാറ്റ ചർച്ചകളിൽ തങ്ങളുടെ നേതാക്കൾക്ക് മുൻഗണന ലഭിക്കാനുള്ള അണികളുടെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.