മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെയും മകൾ വീണ വിജയൻ്റെയും വീടുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു. എന്നാൽ നിലവിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തില്ലെന്നും പരിശോധനയുടെ പ്രധാന ലക്ഷ്യം സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തുക എന്നതാണെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.
വീണ വിജയൻ, അനിൽ ആനന്ദ പണിക്കർ, ശരൺ എസ്. കർത്തഎന്നിവരെ ഇഡി ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ വിളിച്ചുവരുത്തിയേക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ലെന്ന് ഇഡി അറിയിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിൽ പരിശോധന നടക്കുന്നുണ്ട്. കോഴിക്കോട്ടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ വീട്, സിഎംആർഎൽ എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്.
എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ, വീണ വിജയൻ്റെ ബാങ്ക് ഇടപാടുകൾ, മാസപ്പടി വിവാദത്തിലെ സാമ്പത്തിക രേഖകൾ എന്നിവ ശേഖരിക്കാനാണ് ഈ നീക്കം. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
