Home » Blog » kerala Max » മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ഭൂകമ്പം; ഉദ്ധവ് ക്യാമ്പിൽ നിന്ന് ആറ് എംപിമാർ ഷിൻഡെ വിഭാഗത്തിലേക്ക്
udhav-thakere

ഉദ്ധവ് താക്കറെയുടെ ശിവസേന(യുബിടി) വിഭാഗം പിളര്‍പ്പിലേക്ക്. ആറ് എംപിമാര്‍ പാര്‍ട്ടി വിട്ട് ഉപ മുഖ്യന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭയില്‍ തങ്ങളെ പ്രത്യക ഗ്രൂപ്പായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങളും ഇവര്‍ പുറത്തു വിട്ടേക്കുമെന്നാണ് സൂചന. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും നിലപാട് വ്യക്തമാക്കുന്നതിനുമായി വിമത എംപിമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയേക്കും.

ശിവസേന (യുബിടി) വിഭാഗവുമായുള്ള ബന്ധം ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വാര്‍ത്താ സേമ്മേളനത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുബിടി വിഭാഗത്തിലെ വിമത എംപിമാരായ നാഗേഷ് അസ്തികര്‍, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ദിന പാട്ടീല്‍, ഓംപ്രകാശ് രാജേനിംബാല്‍ക്കര്‍, ഭാവുസാഹേബ് വക്ചൗരെ എന്നിവര്‍ ജൂണ്‍ 16ന് ഡല്‍ഹില്‍ എത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മകന്‍ ശ്രീകാന്ത് ഷിന്‍ഡെയും അന്നേദിവസം തന്നെ ഡല്‍ഹിയിലെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാല് വര്‍ഷത്തിനിടെ ഉദ്ധവ് പക്ഷം നേരിടുന്ന രണ്ടാമത്തെ പിളര്‍പ്പാണിത്. കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന നിര്‍ണായകമായ പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തില്‍ നിന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒന്‍പതില്‍ ആറ് എംപിമാരും വിട്ടുനിന്നിരുന്നു. ഇതേത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നും ചീഫ് വിപ്പ് അനില്‍ ദേശായി എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.