Your Image Description Your Image Description

ലൊസാഞ്ചലസ്: പ്രതിഷേധം കലാപമായി മാറിയാൽ ഉറപ്പായും ഇൻസറക്ഷൻ ആക്ട് ഉപയോ​ഗിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണ് ഇൻസറക്ഷൻ ആക്ട്.

‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ – ഡൊണൾഡ് ട്രംപ് പ്രതിഷേധക്കാർക്ക് താക്കീത് നൽകി. പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസിൽ 700 മറീനുകളെയാണ് വിന്യസിച്ചിരിക്കുന്നത്. അമേരിക്കൻ നാവികസേനയുടെ ഭാഗമായ മറീനുകൾ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗമാണ്.

മറീനുകളെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു. പ്രക്ഷോഭം നേരിടാൻ 2000 നാഷനൽ ഗാർഡുകളെയും 700 നാവിക സേനാംഗങ്ങളെയും കൂടി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം 2000 നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനു പുറമേയാണിത്.

ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഉത്തരവിടുന്നത്. നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *