Your Image Description Your Image Description

തിരുവനന്തപുരം : ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. പാലവരിവട്ടം പാലം പഞ്ചവടിപാലമാണ് എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

വി.ഡി സതീശന്റെ പ്രതികരണം…

കേരളത്തില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന എല്ലാ ജില്ലകളിലും ചീട്ടുകൊട്ടാരം പോലെ നിര്‍മിതികള്‍ തകര്‍ന്നു വീഴുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുകയാണ്. കൂരിയാട് ഇനി റീ കണ്‍സ്ട്രക്ഷന്‍ നടക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ ചിലവാക്കണം. ഒരു വര്‍ഷത്തിലേറെ സമയം മിനിമം എടുക്കുകയും ചെയ്യും. ഈ ക്രമക്കേടുകള്‍ക്ക് ആരാണ് ഉത്തരവാദി. കേരള സര്‍ക്കാരിന് പരാതിയില്ലേ? പാലാരിവട്ടം പാലം യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് തുടങ്ങി എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നിര്‍മാണം അവസാനിപ്പിച്ചതാണ്.

എന്‍ജിനിയറിഗ് അപാകതയുണ്ടെന്നൊരു റിപ്പോര്‍ട്ട് വന്നു. പാലം തകര്‍ന്നൊന്നും വീണില്ല. അതിന്റെ പേരില്‍ അന്നത്തെ മന്ത്രിക്കെതിരായി വിജിലന്‍സ് കേസെടുത്ത് ജയിലിലടയ്ക്കാന്‍ ശ്രമിച്ചയാളുകള്‍, പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയ ആളുകള്‍, അവര്‍ക്കിപ്പോള്‍ ആയിരക്കണക്കിന് കോടി രൂപയുടെ ഗുരുതരമായ അഴിമതി നടത്തിയ ഈ നാഷണല്‍ ഹൈവേ കേസില്‍ പരാതിപ്പെടാനുള്ള ധൈര്യമില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മോദി സര്‍ക്കാരിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ്. എന്തിനാണ് സര്‍ക്കാരിന് ഭയം. സര്‍ക്കാര്‍ ആവശ്യപ്പെടണ്ടേ? ഞങ്ങള്‍ക്കൊരു പരാതിയിലും ഇല്ലെന്നാണ് പറയുന്നത്.

റോഡ് നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിര്‍മാണ കമ്പനികളുമായി ആരൊക്കെ ബന്ധപ്പെട്ടിരിക്കുന്നു, ആരൊക്കെയാണ് ഇവര്‍ക്ക് ഫേവറുകള്‍ ചെയ്തു കൊടുത്തത് എന്ന് അന്വേഷിക്കണം. അതില്‍ സംസ്ഥാന ഗവണ്‍മെന്റിലെ ചില ആളുകള്‍ ഉണ്ടെന്ന സൂചനകള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് പരാതി ഇല്ലാത്തത്.

Leave a Reply

Your email address will not be published. Required fields are marked *