പത്തനംതിട്ട: ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും, പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയും ഉൾപ്പെടെ ആകെ 7,000 രൂപയാണ് പിഴ ചുമത്തിയത്. പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് എം.വി.ഡി ഉദ്യോഗസ്ഥർ പിഴ വിധിച്ചത്.
വാഹനത്തിന്റെ സ്പെയർപാർട്സുകൾ വാങ്ങാനായി പോകുന്ന വഴിയായിരുന്നു പരിശോധന. നിയമം എല്ലാവർക്കും ബാധകമാണെന്നും പിഴയടക്കാൻ തയ്യാറാണെന്നും വാഹനത്തിന്റെ ഉടമസ്ഥരും ഡ്രൈവറും വ്യക്തമാക്കി. എന്നാൽ ദുരിതാശ്വാസ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടെ ഇത്തരം ഒരു നടപടിയുണ്ടായത് മാനസികമായി വേദനിപ്പിച്ചുവെന്ന് അവർ പറഞ്ഞു. മുൻവശത്ത് ഘടിപ്പിച്ചിരുന്ന രണ്ട് ലൈറ്റുകൾ ഷോയ്ക്ക് വച്ചതാണെന്നും അതിലേക്ക് വയറിംഗ് കണക്ഷനുകൾ പോലും നൽകിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ,കോഴഞ്ചേരിയില്‍ ദുരന്തനിവാരണത്തിനും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ഓഫ് റോഡ് വാഹനങ്ങൾ നടത്തിയ സേവനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.
