
പാലക്കാട്: അന്വേഷണ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസ്. ഡൽഹിയിലേക്ക് പോകുന്നതിനായി ടിക്കറ്റ് എടുത്തിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യാത്ര ഒഴിവാക്കുകയായിരുന്നുവെന്ന് രമ്യ വ്യക്തമാക്കി. പാലക്കാട് എത്തിയത് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണെന്നും എംഎൽഎ പറഞ്ഞു.താൻ ഡൽഹിയിൽ പോയിട്ടില്ലെന്ന് രമ്യ സമ്മതിച്ചു. എന്നാൽ ഇക്കാര്യം മറച്ചുവെക്കുകയോ അന്വേഷണ കമ്മീഷനോട് കള്ളം പറയുകയോ ചെയ്തിട്ടില്ലെന്നാണ് വിശദീകരണം. മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും രമ്യ ആരോപിച്ചു.
ചിറയിൻകീഴിലെ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അവർ പ്രതികരിച്ചു. ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ രമ്യ ഇന്നലെ നേരിട്ട് ഹാജരായിരുന്നില്ല. പകരം ഫോണിലൂടെയാണ് മൊഴി നൽകിയത്. അതേസമയം, രമ്യ ഡൽഹിയിലാണെന്നായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസ്സൻ അറിയിച്ചിരുന്നത്. പിന്നാലെ രമ്യ പാലക്കാട് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്.
പാലക്കാട്ടെത്തിയ രമ്യ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അവർ ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനമാണ് ഉപയോഗിച്ചതെന്നും വിവരമുണ്ട്. ചിറയിൻകീഴിലെ സംഘർഷത്തിൽ എം.എം. ഹസ്സന്റെ നേതൃത്വത്തിലാണ് പാർട്ടി അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനെയും സജാദിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവം പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. സംഭവത്തിൽ വ്യത്യസ്തമായ ആരോപണങ്ങൾ ഉയർന്നതോടെയാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്.
അതേസമയം, രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കാത്തതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. സംഭവത്തിൽ എംഎൽഎയുടെ നിലപാട് പക്വതയില്ലാത്തതാണെന്നാണ് ഇവരുടെ വിമർശനം. രമ്യക്കെതിരെയും കർശന നടപടി വേണമെന്നാണ് ആവശ്യം. സജാദിന്റെ വീട്ടിലേക്ക് രാത്രി രമ്യ പോയ സാഹചര്യം ഉൾപ്പെടെ പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. രമ്യയെ ഒഴിവാക്കി മറ്റുള്ളവർക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിലും സജാദിനെ അനുകൂലിക്കുന്ന വിഭാഗത്തിന് പ്രതിഷേധമുണ്ട്.
