Your Image Description Your Image Description

ന്യൂഡൽഹി: മൂന്ന് മാസത്തിനുള്ളിൽ ട്രാഫിക് ഇ-ചലാൻ (പിഴ) അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം. അതേസമയം ചുവപ്പ് സിഗ്നൽ മറികടന്നതിനോ അപകടകരമായ ഡ്രൈവിംഗിനോ മൂന്ന് ചലാനുകൾ അടയ്ക്കേണ്ടി വന്നവരുടെ ലൈസൻസുകൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് കണ്ടുകെട്ടപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇ-ചലാൻ ലഭിച്ച് മൂന്നു മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്.

90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസൻസോ,​ ആർ.സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് നീക്കം. ഇതിനായി മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടിവരും.

ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗതാഗത മാനേജ്മെന്റ് കർശനമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. രണ്ട് ഇ – ചലാനുകളിൽ പിഴയടയ്‌ക്കാനുണ്ടെങ്കിൽ വണ്ടിയുടമയിൽ നിന്ന് ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം ഈടാക്കുന്നതും പരിഗണിക്കുന്നു. ഇൻഷ്വറൻസ് കമ്പനികളുമായി കൂടിയാലോചനകൾ തുടങ്ങിയെന്നാണ് സൂചന. അതേസമയം പിഴ വിവരം അറിയാറില്ലെന്നും ആർ.ടി. ഓഫീസിൽ ബന്ധപ്പെടുമ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നതെന്നും പരാതി ശക്തമാണ്. അതിനാൽ,പണം അടയ്‌ക്കുംവരെ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈൽ നമ്പരുകളിലേക്ക് തുടർച്ചയായി മെസേജ് അയയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്.

വിലാസവും മൊബൈൽ ഫോൺ നമ്പറും മാറ്റുന്നതും അധികാരികൾക്ക് അപ്‌ഡേറ്റ് നൽകാത്തതും പോലുള്ള ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്, വാഹൻ, സാർത്തി പോർട്ടലുകളിലെ ഡാറ്റ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഡ്രൈവർമാർക്കും ഉടമകൾക്കും മൂന്ന് മാസത്തെ ഒറ്റത്തവണ സമയം സർക്കാർ നൽകും. അതിനുശേഷം, പിയുസി, ഇൻഷുറൻസ് പുതുക്കൽ, ഡിഎൽ, ആർസി തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിന് മൊബൈൽ ഫോൺ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നത് ഒരു മുൻ വ്യവസ്ഥയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *