Your Image Description Your Image Description

ഗുരുവായൂർ: കേരളത്തെ വിമർശിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സംസ്ഥാനത്ത് നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസമില്ലെന്നായിരുന്നു ​ഗവർണറുടെ വിമർശനം. കേരളത്തിൽ വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ ഇന്ന് നമുക്കുചുറ്റും നടക്കുന്ന പല കാര്യങ്ങളും സംഭവിക്കില്ലായിരുന്നെന്നും ​ഗവർണർ കൂട്ടിച്ചേർത്തു. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേരളത്തിലെ സാക്ഷരതയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും ​ഗവർണർ വിമർശനം ഉയർത്തിയത്. കേരളത്തിലുള്ളത് ബൗദ്ധിക സമൂഹമാണെന്നും രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചൂണ്ടിക്കാട്ടി.

സാക്ഷരതയും വിദ്യാഭ്യാസവും തമ്മിൽ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നു. മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നതാണ് വിദ്യാഭ്യാസം. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇതിലൂടെ ഉണ്ടാകും. വിദ്യാഭ്യാസം ജ്ഞാനോദയമാണ്. സമൂഹത്തിന് ഇത് ഗുണകരമാണെന്നും ​ഗവർണർ പറഞ്ഞു.

നിരാശ ബാധിച്ചവർക്ക് അടുത്ത ചുവടിനുള്ള ഊർജം തരാൻ സംഗീതത്തിനു സാധിക്കുമെന്നും ഗവർണർ പറഞ്ഞു. സംഗീതസംവിധായകൻ വിദ്യാധരനെ പോലുള്ളവർ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത്. സംഗീതത്തിന്റെ ഈ വഴികളിൽ പുരസ്കാരങ്ങൾ സ്വാഭാവികമായി വന്നുചേരും. മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം ഗവർണർ വിദ്യാധരന് സമ്മാനിച്ചു.

ഗുരുവായൂർ നഗരസഭാ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുഹൃദ്സമിതി സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി ഗുരുവായൂരപ്പന്റെ തിടമ്പ് ശില്പം ഗവർണർക്ക് സമ്മാനിച്ചു. ഡോ. പി.സി. മുരളീമാധവൻ, ശ്രീകുമാരി രാമചന്ദ്രൻ, ഡോ. കെ. മണികണ്ഠൻ, എം.കെ. ദേവരാജൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ഡോ. രാജീവ് ഇരിങ്ങാലക്കുട, സിദ്ധൻ എളവള്ളി, ഡോ. കെ.എസ്. അജിത്, ഷാജു പുതൂർ, തടാകം കുഞ്ഞുമുഹമ്മദ്ഹാജി, കൃഷ്ണദാസ് മുരളി, രവീന്ദ്രൻ പണിക്കർ കാക്കശ്ശേരി എന്നിവരെ ആദരിച്ചു. മൂന്നു പുസ്തകങ്ങളും ചടങ്ങിൽവെച്ച് പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *