Home » Blog » Cinema » ‘കരഞ്ഞ് കാലുപിടിച്ച് യാചിച്ചിട്ടുണ്ട്, എന്നെ കളഞ്ഞിട്ട് പോകരുതെന്ന്’; ബിഗ് ബോസിന് ശേഷമുള്ള പ്രണയത്തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് ആര്യ ബഡായി
11

കൊച്ചി: ബിഗ് ബോസിന് ശേഷമുള്ള വ്യക്തിജീവിതത്തിലെ തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ ആര്യ ബഡായി. പ്രണയത്തകർച്ച തന്നെ എത്രത്തോളം ബാധിച്ചെന്നും ആ ബന്ധത്തിൽനിന്ന് പുറത്തുകടന്ന് എങ്ങനെയാണ് സ്വയം തിരിച്ചുപിടിച്ചതെന്നും ആര്യ വെളിപ്പെടുത്തി. നടി അശ്വതി അശോക് വിശാലിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

‘‘ബിഗ്ബോസ് കഴിഞ്ഞ് തിരികെ വരുമ്പോൾ എന്നെ പിന്തുണക്കാനും കൂടെ നിൽക്കാനും ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്ന വ്യക്തി ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ ഇട്ടിട്ടു പോയിരുന്നു. ലോക്ക്ഡൗണും ഈ വേർപിരിയലും കൂടിയായപ്പോൾ ഒരു വലിയ പടുകുഴിയിൽ വീണ അവസ്ഥയായിരുന്നു. ഉറങ്ങാനാകാതെ രാത്രി മുഴുവൻ ഇരിക്കും. ക്ഷീണം കാരണം രാവിലെ ആകുമ്പോൾ സ്വയം പാസ് ഔട്ട് ആയിപ്പോകുന്ന അവസ്ഥ. ഇതിനെ ഡിപ്രഷൻ എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല.

എന്റെ ഏറ്റവും വലിയ കൺഫ്യൂഷൻ ഇയാൾ ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നു. അയാൾ കാര്യങ്ങൾ ഡയറക്ട് ആയി പറയുന്നുണ്ടായിരുന്നില്ല. എന്നാലും ഒരാൾ പെരുമാറിയിരുന്ന പാറ്റേൺ മാറി വേറെ രീതിയിൽ പെരുമാറുമ്പോൾ ആ വ്യത്യാസം എനിക്ക് മനസിലാകുമല്ലോ. ഏകദേശം ഒരു വർഷത്തോളം ഞാൻ ഇതിന്റെ ക്ലാരിറ്റിക്ക് വേണ്ടി അലഞ്ഞു. ഒരു വശത്ത് ഇയാൾ എനിക്ക് ചെറിയ ചെറിയ പ്രതീക്ഷകൾ തന്നുകൊണ്ടിരുന്നു. അത്രയും സ്നേഹിക്കുമ്പോൾ ഒരാൾ തരുന്ന ചെറിയൊരു പ്രതീക്ഷയിൽ പോലും നമ്മൾ പിടിച്ച് തൂങ്ങും. തിരികെ വരും എന്ന് വിചാരിക്കും. ഒരു ഘട്ടത്തിൽ ദൈവം നേരിട്ട് കൺമുൻപിൽ കാണിച്ചു തന്നതുപോലെ ചില കാര്യങ്ങൾ ഞാൻ കണ്ടുപിടിച്ചു. കൺമുൻപിൽ കാണുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ പറ്റില്ലല്ലോ.

എന്നിട്ടും ഞാൻ കരഞ്ഞ് കാലുപിടിച്ചു വരെ യാചിച്ചിട്ടുണ്ട് എന്നെ കളഞ്ഞിട്ട് പോകരുതെന്ന്. കാരണം, എനിക്ക് ഒരുപാട് ഭയങ്ങൾ ഉണ്ടായിരുന്നു. ഒരു വിവാഹമോചനത്തിലൂടെ കടന്നു പോയ ഒരു സിംഗിൾ മദർ ആണ്. നാഷണൽ ലെവലിലുള്ള ഒരു വലിയ ഷോയിൽ വച്ച് എന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് വളരെ ഹാപ്പിയായി സംസാരിച്ചിട്ടുണ്ട്. തിരികെ ചെന്നാൽ വിവാഹം എന്നതായിരുന്നു കണക്കുകൂട്ടൽ. അത് തകർന്നെന്നു മാത്രമല്ല, പുറത്തിറങ്ങിയപ്പോൾ ആളുകൾ എന്നെക്കുറിച്ച് വളരെ മോശമായാണ് സംസാരിച്ചത്. ഇതും കൂടിയായാൽ ആളുകൾ എന്തും പറയും. ഇവളുടെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടായിരിക്കും അയാൾ കളഞ്ഞിട്ട് പോയതെന്ന് ഇപ്പോഴും ചിലർ പറയാറുണ്ട്. ഈ പേടികൾ കാരണമാണ് ഞാൻ അന്ന് അയാളുടെ കാലുപിടിച്ചു യാചിച്ചത്.

ഒടുവിൽ, കുറേ ബ്രേക്ക്ഡൗണുകൾക്ക് ശേഷമാണ് ഒടുവിൽ ആ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്. ആ സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. രാവിലെ എഴുന്നേറ്റാൽ ആദ്യം ഫോൺ എടുത്ത് അയാളുടെ മെസേജോ കോളോ ഉണ്ടോ എന്ന് നോക്കും. അയാളുടെ സോഷ്യൽ മീഡിയ സ്റ്റോക്ക് ചെയ്ത് നോക്കും. ഒരു പരിധിവരെ ഈ സ്റ്റോക്കിങ് എന്നെ സഹായിച്ചു. കാരണം, ഞാൻ ഇവിടെ തകർന്നിരിക്കുമ്പോൾ അയാൾ സന്തോഷത്തോടെ വെക്കേഷൻസിന് പോകുന്ന ഫോട്ടോകളും സ്റ്റാറ്റസുകളും കാണാൻ തുടങ്ങി. അയാൾ അയാളുടെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ എന്താണ് ഈ ചെയ്യുന്നതെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അങ്ങനെ മെല്ലെ മെല്ലെ ഞാൻ എന്നിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. പടിപടിയായി എന്നെത്തന്നെ സ്നേഹിക്കാൻ തുടങ്ങി.’’ – ആര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *