
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എല്ലാ എഫ്ഐആറുകളും റദ്ദാക്കിയതായും, പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു വിദ്യാർത്ഥിക്കെതിരെയും ഇനി നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നും സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് പിന്നാലെയാണ് ഗ്രേറ്റർ നോയിഡയിലെ വിദ്യാർത്ഥിക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നൽകിയത്.
‘ഞങ്ങളുടെ ഉത്തരവ് വ്യക്തമായിരുന്നു. രാജ്യത്തെ ഒരു വിദ്യാർത്ഥിക്കെതിരെയും നിർബന്ധിത നടപടി സ്വീകരിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നെ എങ്ങനെയാണ് മജിസ്ട്രേറ്റിന് നോട്ടീസ് നൽകാൻ കഴിഞ്ഞത്? ഒരു മജിസ്ട്രേറ്റ് ഇങ്ങനെ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു?’ – എന്നായിരുന്നു കോടതി രൂക്ഷമായി ചോദിച്ചത്.
സംഭവത്തിൽ ഗൗതം ബുദ്ധ് നഗർ ജില്ലാ മജിസ്ട്രേറ്റിനോടും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോടും വിശദീകരണം തേടുമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് വ്യക്തമാക്കി. ജൂലൈയിൽ നടന്ന CJP പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളാണ് നേരത്തെ സുപ്രീം കോടതി പരിഗണിച്ചത്. ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചായിരുന്നു സെപ്റ്റംബർ ഒന്നിന് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
