Your Image Description Your Image Description

ടെല്‍ അവീവ്: ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. വടക്കന്‍ ഇസ്രയേലിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്. കര്‍മിയേലിലെ ഒരു ഷെല്‍ട്ടറില്‍ 51 വയസ്സുള്ള സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാന്‍ സായുധസേന അറിയിച്ചു.

അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ‘സര്‍പ്രൈസുകള്‍ക്കായി ലോകം ഇനിയും കാത്തിരിക്കണം’ ഇറാന്‍ സൈനിക വക്താവ് പറഞ്ഞു. വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജനീവയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇറാന്‍, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവിയുമാണ് ഇറാനൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നയതന്ത്ര പരിഹാരം കാണുന്നത് ലക്ഷ്യമിട്ടാണ് ചര്‍ച്ച. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാന്‍ പ്രതിനിധികള്‍ ഇറാനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *