ന്യൂഡല്‍ഹി: വ്യോമമേഖലയിലെ പ്രതിസന്ധി ശക്തമാക്കി എയര്‍ ഇന്ത്യ കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നു. എടിഎഫ് ഇന്ധനത്തിന്റെ വില വര്‍ധനവാണ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനുള്ള പ്രധാനകാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ മാസത്തില്‍ 22 ശതമാനം കുറവാണ് സര്‍വീസുകളില്‍ എയര്‍ ഇന്ത്യ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,549 വിമാനങ്ങള്‍ കമ്പനി ഓപ്പറേറ്റ് ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 1,987 ആയി കുറഞ്ഞു.
മെയിലും സര്‍വീസുകളില്‍ 20 ശതമാനം കുറവ് വരുത്തും. 2588 വിമാനങ്ങള്‍ സര്‍വീസ് നടത്തേണ്ടയിടത്ത് എയര്‍ ഇന്ത്യ 2072 സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ. ജൂണിലും വിമാനസര്‍വീസുകളില്‍ ഏഴ് ശതമാനത്തിന്റെ കുറവ് വരുത്തും.
ദീര്‍ഘദൂര സര്‍വീസകളെയാണ് റദ്ദാക്കല്‍ ബാധിക്കുക. നേവാര്‍ക്ക്, ന്യൂയോര്‍ക്ക് തുടങ്ങിയ പല ദീര്‍ഘദൂര സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പാരീസ്, മിലാന്‍, സൂറിച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്. കോപ്പന്‍ഹേഗന്‍, വിയന്ന, റോം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
നേരത്തെ എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍, എണ്ണവില വര്‍ധനവ് മൂലം വിമാനസര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിയിച്ചിരുന്നു. കമ്പനിക്കുള്ളില്‍ നടന്ന ഒരു മീറ്റിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
