വാഷിങ്ടൺ: ഇറാനെതിരെ സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക സമ്മർദ്ദം ശക്തിപ്പെടുത്തുന്ന പുതിയ തന്ത്രങ്ങളിലേക്ക് അമേരിക്ക നീങ്ങുന്നതായി സൂചന. ഇറാനെ ദുർബലപ്പെടുത്താൻ നീണ്ടുനിൽക്കുന്ന ഉപരോധം കൂടുതൽ ഫലപ്രദമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ. ഇറാന്റെ മേൽ ‘ദീർഘകാല ഉപരോധത്തിന്’ തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.
ഈ തന്ത്രത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നത് ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കാണ്. ഇവിടെ അമേരിക്ക ശക്തിപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇറാന്റെ എണ്ണ കയറ്റുമതിയെ നേരിട്ട് ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സമ്മർദ്ദം ദിനംപ്രതി വർധിപ്പിക്കുകയും ചെയ്യുന്നു. സൈനിക ഇടപെടലുകൾ ഒഴിവാക്കി, ഇറാന്റെ സമ്പദ് വ്യവസ്ഥയെ ദീർഘകാലം ബാധിക്കുന്ന രീതിയിൽ നീങ്ങുകയാണ് അമേരിക്കയെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുന്നോട്ടുവെക്കുന്നത്.
ഹോർമുസിലൂടെ നടത്തുന്ന ടാങ്കർ ഗതാഗതം നിയന്ത്രിക്കപ്പെടുന്നതോടെ ഇറാന്റെ പ്രധാന വരുമാനമായ എണ്ണ കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ ആഘാതം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രകടമാകുകയും വരുമാനത്തിൽ ഗണ്യമായ കുറവ് വരുകയും ചെയ്തു. പുതിയ കണക്ക് പ്രകാരം ഇറാനിൽ ഇനി 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂ.
