
ബിസിനസ് ടൂറിസത്തിനും കോർപ്പറേറ്റ് സമ്മേളനങ്ങൾക്കുമുള്ള അത്യാധുനിക കൺവെൻഷൻ സെന്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, സ്പോർട്സ് മെർച്ചൻഡൈസ് ഹബ്ബ്, ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്റർ, ഫാൻ പാർക്കുകൾ, ക്രിക്കറ്റ് മ്യൂസിയം എന്നിവയും ഈ വിനോദ സമുച്ചയത്തിൻ്റെ ഭാഗമാകും.
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാനത്താണ് നടപ്പിലാക്കുന്നത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, മംഗലപുരം എന്നിവയ്ക്ക് പുറമെ കൊല്ലം എഴുകോൺ, തൊടുപുഴ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലും കെ.സി.എയ്ക്ക് സ്വന്തമായി ഭൂമിയുണ്ട്. കൊച്ചിയിൽ നിർദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി ഇതിനോടകം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കൂടാതെ കോഴിക്കോട്, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ പുതിയ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, വിനോദ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടാണ് കെ.സി.എ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. കേരളത്തിന്റെ ടൂറിസം കുതിപ്പിന് വലിയ കരുത്തേകുന്ന ഈ പദ്ധതിക്ക് ഈ വർഷം തന്നെ തുടക്കം കുറിക്കാനാകുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചുള്ള തുടർപദ്ധതികൾക്കായി വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ മാത്രം സജീവമാകുന്ന ഗ്രൗണ്ടുകൾ എന്ന പരമ്പരാഗത കാഴ്ചപ്പാടിനാണ് ഇതോടെ മാറ്റം വരുന്നത്. വർഷം മുഴുവൻ ജനങ്ങളെ ആകർഷിക്കുന്ന സ്പോർട്സ് ടൂറിസം ഹബ്ബുകളായി കെ.സി.എ സ്റ്റേഡിയങ്ങൾ മാറും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ ക്രിക്കറ്റ് ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം,” – കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
