Your Image Description Your Image Description

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി. ശ്രീകോവിലിലെ ശിൽപ്പം പൊതിഞ്ഞ സ്വർണ്ണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും, അതിൻ്റെ തൂക്കത്തിൽ നാല് കിലോയോളം കുറവ് വന്നതും വിശ്വാസികളിൽ ആശങ്കയുണ്ടാക്കി എന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ സ്പീക്കർ ഇതിന് അനുമതി നിഷേധിച്ചു. പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.

വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലെ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കോടതിയിലിരിക്കുന്ന വിഷയങ്ങൾ മുൻപും ചർച്ച ചെയ്തിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി നൽകി. ഇതിനിടെ, പ്രതിപക്ഷത്തിന് അയ്യപ്പ സംഗമം പൊളിക്കാൻ ശ്രമിച്ചത് നടക്കാത്തതിലുള്ള വിദ്വേഷമാണ് ബഹളത്തിന് പിന്നിലെന്ന് എം.ബി. രാജേഷ് ആരോപിച്ചു.

 

ശബരിമല വിഷയം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ തള്ളി. തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കേസ് ഈ മാസം 30-ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണെന്നും, ഇന്ന് ചർച്ച ചെയ്തിരുന്നെങ്കിൽ പ്രതിപക്ഷം പരിഹാസ്യരാകുമായിരുന്നു എന്നും മന്ത്രി പി. രാജീവ് പറഞ്ഞു

Related Posts