Your Image Description Your Image Description

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്ന നടൻ വിജയ് പുതിയ രാഷ്ട്രീയ ശരങ്ങളുമായി തമിഴ്‌നാട്ടിൽ കളം നിറയുന്നു. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ, കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നിവരെ ലക്ഷ്യമിട്ടാണ് വിജയുടെ ഓരോ നീക്കവും. ഡിഎംകെയും ബിജെപിയും രഹസ്യമായി ബന്ധം നിലനിർത്തുന്നു എന്ന ആരോപണമാണ് വിജയ് ഉന്നയിക്കുന്നത്. ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയാണ് ഡിഎംകെയും എംകെ സ്റ്റാലിനും തമിഴ്‌നാട് കൈപിടിയിൽ ഒതുക്കിയത്. പ്രാദേശിക വാദത്തിന് വളക്കൂറുള്ള മണ്ണിലെ രാഷ്ട്രീയം അറിഞ്ഞു കളിക്കുന്നവരാണ് ഡിഎംകെ. അതുകൊണ്ടുതന്നെ വിജയ് എങ്ങനെ തന്റെ പുതിയ രാഷ്ട്രീയം കെട്ടിപ്പടുക്കുമെന്ന ചോദ്യം ഉയർന്നിരുന്നു. അവിടെയാണ് കുറച്ചുകൂടി വ്യക്തത വരുത്തി വിജയ് കളംനിറയുന്നത്… അടുത്തിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഡൽഹി സന്ദർശിച്ചിരുന്നു. നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിനായിരുന്നു ഡൽഹി യാത്ര. അതിനിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിജയ് പുതിയ ചോദ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് തസ്മാക് അഴിമതി. ആയിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് ആരോപണം. സംഭവത്തിൽ ഇഡി നടത്തുന്ന നീക്കങ്ങൾ താൽക്കാലികമായി സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. പരിധി വിട്ട് ഇഡി നടത്തുന്ന നീക്കങ്ങളെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇഡിയുടെ അന്വേഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയെ കണ്ടത് എന്ന് വിജയ് ആരോപിക്കുന്നു. ഡിഎംകെ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമാണ് അടുത്തിടെ ഇഡി റെയ്ഡ് നടത്തിയത്. ഇക്കാര്യം തന്നെയാണ് വിജയ് ചൂണ്ടിക്കാട്ടുന്നതും. കോടതി തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം അവസാനിപ്പിക്കുന്നതിനാണ് സ്റ്റാലിൻ മോദിയെ കണ്ടത് എന്ന് വിജയ് ആരോപിക്കുന്നു. കഴിഞ്ഞ വർഷം നടന്ന നിതി ആയോഗ് യോഗത്തിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ സ്റ്റാലിൻ പങ്കെടുക്കാൻ കാരണം ഇഡി അന്വേഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിൽ നിന്ന് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യമെന്നും വിജയ് ആരോപിച്ചു. ഇഡി അന്വേഷണം സംബന്ധിച്ച് നരേന്ദ്ര മോദിയുമായി യാതൊന്നും ചർച്ച ചെയ്തില്ല എന്ന് സ്റ്റാലിൻ പറയുമോ. പ്രതിപക്ഷത്തായിരുന്നപ്പോൾ നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനത്തെ ശക്തമായി എതിർത്ത വ്യക്തിയാണ് സ്റ്റാലിൻ. എന്നാൽ ഭരണത്തിലെത്തിയതോടെ ആ നിലപാട് മാറ്റി. ഇപ്പോൾ മോദിക്ക് കൈ കൊടുക്കുകയാണ് സ്റ്റാലിൻ ചെയ്യുന്നത്. ഇതെല്ലാം അവരവാദ രാഷ്ട്രീയമാണെന്നും വിജയ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനല്ല സ്റ്റാലിൻ ഡൽഹിയിൽ പോയത്. കുടുംബത്തിന്റെ ഫണ്ട് സുരക്ഷിതമാക്കാനാണ്. എല്ലാ സാധാരണക്കാർക്കും ഇക്കാര്യം അറിയാം. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഡിഎംകെയെ തൂത്തെറിയും. ഇക്കാര്യം മനലിസാക്കിയാണ് ബിജെപിയുമായി നേരിട്ടോ അല്ലാതെയോ സഖ്യം ചേരാൻ ഡിഎംകെ ശ്രമിക്കുന്നതെന്നും വിജയ് പറഞ്ഞു.അണ്ണാഡിഎംകെയുമായി സഖ്യം ചേരാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയ് കൂടി എത്തിയതോടെ തമിഴ്‌നാട്ടിൽ ആദ്യമായി ത്രികോണ മൽസരം നടക്കാൻ പോകുകയാണ്. കരുണാനിധിയും ജയലളിതയും അരങ്ങൊഴിഞ്ഞ തമിഴ് രാഷ്ട്രീയത്തിൽ വിജയ് എത്രത്തോളം മുന്നേറുമെന്നതാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *