ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19 ന് നടക്കുന്ന അർജന്റീന–സ്‌പെയിൻ ഫിഫ ലോകകപ്പ് ഫൈനൽ കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ, അതിനൊപ്പം തന്നെ അമേരിക്കയുടെ നയതന്ത്ര-രാഷ്ട്രീയ പ്രതിച്ഛായയും ചർച്ചയാകുകയാണ്. ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ലോകകപ്പ് ട്രോഫി സമ്മാനിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തും. ലോകകപ്പിന്റെ വിജയികളായി ഒരു ടീം കിരീടം നേടുമെങ്കിലും, ഈ ടൂർണമെന്റിലൂടെ യഥാർഥ നേട്ടം കൊയ്തത് അമേരിക്കയാണെന്ന വിലയിരുത്തലാണ് വൈറ്റ് ഹൗസിനുള്ളിൽ ഉയരുന്നത്. “അമേരിക്ക ഒരു ഫുട്ബോൾ രാജ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു” എന്ന ട്രംപിന്റെ പരാമർശവും ഈ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ്.
48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിച്ചത് വൻ ഭരണ-സുരക്ഷാ വെല്ലുവിളിയായിരുന്നു. വിസ നയം, കുടിയേറ്റ നിയന്ത്രണങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ഉയർന്ന ടിക്കറ്റ് നിരക്ക് എന്നിവയെ ചൊല്ലി തുടക്കത്തിൽ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ചില രാജ്യങ്ങളിലെ ആരാധകർക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതും, ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് പിന്നാലെ ഇറാനിയൻ ആരാധകരുടെ യാത്രാ നിയന്ത്രണങ്ങളും മനുഷ്യാവകാശ സംഘടനകളുടെ വിമർശനങ്ങൾക്ക് ഇടയാക്കി. ഫിഫയുടെ ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തെ തുടർന്ന് ഫൈനൽ ടിക്കറ്റുകളുടെ കുത്തനെ ഉയർന്ന വിലയും വലിയ ചർച്ചയായിരുന്നു.
എന്നാൽ മത്സരം പുരോഗമിച്ചതോടെ ലോകകപ്പിന്റെ ചിത്രം മാറി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആരാധകർ അമേരിക്കയിലെ നഗരങ്ങളും സംസ്കാരവും ആതിഥേയത്വവും ആഘോഷമാക്കി. മത്സരവേദികൾക്കു സമീപം വ്യാപകമായ കുടിയേറ്റ റെയ്ഡുകൾ ഉണ്ടാകുമെന്ന ആശങ്കകൾ യാഥാർഥ്യമായില്ല. കളിക്കളത്തിലെ ആവേശത്തിനപ്പുറം ലോകമെമ്പാടുമുള്ള ആരാധകർ അമേരിക്കൻ ജീവിതരീതിയും ഭക്ഷണസംസ്കാരവും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ടൂർണമെന്റിന്റെ അന്തരീക്ഷം കൂടുതൽ അനുകൂലമായി മാറി. ലോകകപ്പ് സുരക്ഷിതവും വിജയകരവുമായി സംഘടിപ്പിക്കാൻ ഫെഡറൽ സർക്കാർ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിയതായും വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
ടൂർണമെന്റിനിടെ ചില വിവാദങ്ങളും ഉണ്ടായി. അമേരിക്കൻ താരം ഫോളറിൻ ബലോഗന് ലഭിച്ച ചുവപ്പ് കാർഡിനെ തുടർന്ന് റഫറിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടത് വലിയ ചർച്ചയായി. പിന്നീട് ആ തീരുമാനം പിൻവലിച്ചതോടെ ട്രംപ് ഇത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ റിവ്യൂ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
ഫൈനലിന് മറ്റൊരു രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോവും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ന്യൂജേഴ്‌സിയിലെ ഫൈനൽ മത്സരം കാണാൻ എത്തും. യുഎസ്–മെക്സിക്കോ–കാനഡ ബന്ധങ്ങളിൽ വ്യാപാരവും താരിഫ് തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരേ വേദിയിൽ എത്തുന്നത് ശ്രദ്ധേയമാണ്. ലോകകപ്പ് വേദി നയതന്ത്ര കൂടിക്കാഴ്ചകൾക്കും സഹകരണ ചർച്ചകൾക്കും വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഇതോടെ ഉയർന്നിട്ടുണ്ട്.
2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനും 2034-ലെ സാൾട്ട് ലേക്ക് സിറ്റി ശൈത്യകാല ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന അമേരിക്കയ്ക്ക് ഈ ലോകകപ്പ് ഒരു വലിയ പരീക്ഷണമായിരുന്നു. ആ പരീക്ഷണം വിജയകരമായി മറികടന്നതായാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. അതേസമയം, ഫൈനലിൽ ട്രോഫി സമ്മാനിക്കുന്ന ട്രംപ് ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതിനാൽ അർജന്റീനയുടെയും സ്‌പെയിനിന്റെയും പോരാട്ടത്തിനൊപ്പം ലോകത്തിന്റെ ശ്രദ്ധ ട്രംപിന്റെ സാന്നിധ്യത്തിലേക്കും ഈ ഫൈനലിന്റെ രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യത്തിലേക്കുമാണ്.
