Home » Blog » kerala Max » ലോകകപ്പ് ഫൈനൽ വേദിയിൽ നയതന്ത്ര ചർച്ചകളോ?; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് മെക്സിക്കൻ പ്രസിഡന്റ് എത്തുന്നത് വലിയ ലക്ഷ്യത്തോടെ.
Claudia-Sheinbaum-680x450

ന്യൂജേഴ്‌സിയിൽ ജൂലൈ 19 ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കായികമേള മാത്രമല്ല, നയതന്ത്ര വേദിയായും മാറുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും ക്ഷണപ്രകാരം മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഫൈനൽ മത്സരം നേരിട്ട് കാണാൻ എത്തുമെന്ന് എക്‌സിലൂടെ അറിയിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് പങ്കെടുക്കുന്നത് രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ പ്രാധാന്യമുള്ള സന്ദേശമാണെന്നും, അമേരിക്കയുമായുള്ള സഹകരണത്തിന്റെ പ്രതീകമാണിതെന്നും ഷെയിൻബോം വ്യക്തമാക്കി.

48 ടീമുകൾ പങ്കെടുത്ത് അഞ്ച് ആഴ്ച നീണ്ടുനിന്ന ലോകകപ്പ് ടൂർണമെന്റിന്റെ സമാപന മത്സരത്തിലാണ് അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുമ്പ്, ആയിരക്കണക്കിന് ഡോളർ വിലയുള്ള ടിക്കറ്റുകൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ലോകകപ്പ് മത്സരവും നേരിട്ട് കാണില്ലെന്ന് ഷെയിൻബോം പ്രഖ്യാപിച്ചിരുന്നു. ഫിഫയുടെ ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തെ തുടർന്ന് ഫൈനൽ ടിക്കറ്റുകളുടെ വില 10,000 ഡോളറിന് മുകളിലെത്തിയതും അവർ വിമർശിച്ചിരുന്നു.

അതേസമയം, അമേരിക്ക–മെക്സിക്കോ–കാനഡ വ്യാപാര കരാർ പുതുക്കാനുള്ള നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച ശ്രദ്ധ നേടുന്നത്. സ്റ്റീൽ, വാഹന വ്യവസായം, കൃഷി, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളെ ഉൾപ്പെടുത്തി പുതിയ വ്യാപാര ധാരണയിലേക്ക് എത്താനുള്ള മൂന്നാംഘട്ട ചർച്ചകൾ മെക്സിക്കോ സിറ്റിയിൽ ആരംഭിക്കും. ട്രംപുമായുള്ള ഷെയിൻബോമിന്റെ ബന്ധം സൗഹൃദപരമാണെങ്കിലും സൂക്ഷ്മമായ നയതന്ത്ര സമീപനമാണ് അവർ സ്വീകരിച്ചുവരുന്നത്. മറുവശത്ത്, ട്രംപും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ താരിഫ് ഭീഷണികളും വാഗ്വാദങ്ങളും തുടരുന്ന സാഹചര്യത്തിൽ, ലോകകപ്പ് ഫൈനലിൽ മൂന്ന് നേതാക്കളുടെയും സാന്നിധ്യം അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.