Home » Blog » kerala Max » ​കൈകാലുകൾ തല്ലിയൊടിക്കാൻ തീരുമാനം, ഒടുവിൽ കൊന്നുതള്ളി; കേതൻ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ketan-siya-680x450

മുംബൈ: യുവവ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുതവധു സിയയും ആൺസുഹൃത്ത് ചേതനും ചേർന്ന് പുണെയിലെ ലൊഹാഗാഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ക്രൂരമായ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പുണെ റൂറൽ പോലീസ് പുറത്തുവിട്ടു. കോട്ടയിൽ നിന്ന് തള്ളിയിടുന്നതിന് മുൻപ് കേതനെ അക്രമിക്കാനും വകവരുത്താനുമായി പ്രതികൾ പല ക്രൂരമായ വഴികളും തേടിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

കേതനെ ഇല്ലാതാക്കാൻ ഉറച്ച പ്രതികൾ ആദ്യം പദ്ധതിയിട്ടത് മൂന്നാമതൊരാളെ വാടകയ്‌ക്കെടുത്ത് കേതന്റെ കൈയും കാലും തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കാനായിരുന്നു. എന്നാൽ ഈ നീക്കം വിജയിക്കില്ലെന്ന് കണ്ടതോടെ പ്രതികൾ വാടകക്കൊലയാളിയെ വെച്ച് കൊലപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിച്ചതായി പുണെ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്നാണ് ആർക്കും സംശയം തോന്നാത്ത രീതിയിൽ ടൂറിസ്റ്റ് കേന്ദ്രമായ കോട്ടയിൽ വെച്ച് അപകടമരണമെന്ന വ്യാജേന കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്. ഒരാളെ എങ്ങനെ കൊലപ്പെടുത്താം എന്നതിനെക്കുറിച്ചും, കൊലപാതകത്തിന് ശേഷം പോലീസിന്റെ പിടിയിലാകാതിരിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ പ്രയോഗിക്കണം എന്നതിനെക്കുറിച്ചും ഇരുവരും ഇന്റർനെറ്റിൽ നിരവധി ക്രൈം വീഡിയോകൾ കണ്ട് പഠിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 18-നാണ് കേതൻ അഗർവാൾ കോട്ടയിൽ നിന്ന് വീണ് മരിക്കുന്നത്. തുടക്കത്തിൽ ഇതൊരു സാധാരണ അപകടമരണമാണെന്നാണ് കരുതിയിരുന്നതെങ്കിലും, കേതന്റെ മരണത്തിലെ അസ്വാഭാവികതയും സിയയുടെയും ചേതന്റെയും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 20 കാരിയായ സിയയും 22 കാരനായ ചേതനും നിലവിൽ പുണെയിലെ യേർവാദ സെൻട്രൽ ജയിലിലാണ്.