തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി. അസ്വാഭാവിക മരണത്തിനെടുത്ത കേസും തുടര്‍ന്ന് അധ്യാപികയുടെ പരാതിയില്‍ ലോണ്‍ ആപ്പിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുമാണ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്. രണ്ടു കേസും ക്രൈംബ്രാഞ്ചിനു വിടണമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
അതിനിടെ, അന്വേഷണത്തില്‍ ആശങ്ക അറിയിച്ച് നിതിന്റെ കുടുംബം ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതിന്‍ മരിച്ച് 18 ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതനായ ഡോ. എം.കെ.റാമിനെ പിടികൂടാന്‍ കഴിയാത്തതില്‍ കുടുംബം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജാതി അധിക്ഷേപമെന്ന ആരോപണം മറച്ചുവച്ച് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് ഒത്തുകളിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ ഇയാള്‍ ജന്മനാടായ തെലങ്കാനയിലേക്കു കടന്നെന്നാണു നിഗമനം. ഡോ. റാം നടത്തിയ ജാതി അധിക്ഷേപമാണു നിതിന്‍ രാജിന്റെ മരണത്തിനു കാരണമെന്നാണു പരാതി. ഇയാള്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസുണ്ട്. ഡോ.റാമിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലും കര്‍ണാടകയിലും ക്യാംപ് ചെയ്യുന്നുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഡോ.കെ.ടി.സംഗീത നമ്പ്യാര്‍ കഴിഞ്ഞദിവസം കണ്ണൂര്‍ അസി.പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
ഇതേസമയം, നിതിനെ ഭീഷണിപ്പെടുത്തിയ വായ്പാസംഘത്തിലെ 3 പേരെ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് നോയിഡയില്‍നിന്നു പിടികൂടിയിരുന്നു. കോളജില്‍ തന്നെ ഏറെ സഹായിച്ചിരുന്ന അധ്യാപിക ലത ശശിധരനെ ഓണ്‍ലൈന്‍ വായ്പാസംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ മനോവിഷമത്തിലായിരുന്നു നിതിനെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
