
ചെങ്ങന്നൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സംബന്ധിച്ച ചോദ്യങ്ങൾക്കിടെ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചങ്ങനാശേരിയിൽ പരിപാടിക്ക് പോകുന്നതിനിടെ പിണറായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. ബാത്ത് റൂമിൽ പോകാനായെത്തിയ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു മാധ്യമങ്ങൾ. ഇതിനിടെ ‘പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ് അല്ലാതെ, നിങ്ങളെ കാണാനല്ല കേട്ടോ’–പിണറായി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്കു ഇന്നലെ കത്തു നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പിണറായിയെ കൂടാതെ വീണയുടെ ഭർത്താവായ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ, കൈക്കൂലി വാങ്ങാനും ഇതു വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്കു കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിൽ ഇഡി ഉന്നയിക്കുന്നുണ്ട്.
