Your Image Description Your Image Description

പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട വികസനവുമായി ബന്ധപ്പെട്ട അവലോകനം സ്ഥലം എംഎല്‍എയായ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച പ്രവൃത്തി വൈകാതെ ആരംഭിക്കും. നേരത്തെ രണ്ട് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ മുകളില്‍ ഒരു നില കൂടി പണിയുന്നതിനാണ് എംഎല്‍എ ഫണ്ട് അനുവദിച്ചത്. ഇതിനുപുറമെ, അഞ്ച് കോടി രൂപ ചെലവിട്ട് മറ്റൊരു കെട്ടിടം നിര്‍മിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള ക്ലാസ് മുറികളുടെ കുറവാണ്. നിലവില്‍ പുതിയതായി പണിതതും പണിയാന്‍ അനുമതിയായതുമായ കെട്ടിടങ്ങള്‍ക്ക് പുറമെ 26 ക്ലാസ് മുറികളുടെ ആവശ്യകതകൂടി യോഗത്തില്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ (ഏപ്രില്‍ 1) നടന്ന യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ വിശദമായി ചര്‍ച്ചചെയ്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എഞ്ചിനീയര്‍മാരുടെ കൂടി അഭിപ്രായങ്ങള്‍ യോഗത്തിലുണ്ടായി. മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് വേണ്ടുന്ന എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ പൊതുമരാമത്ത് അധികൃതരെ യോഗം ചുമതലപ്പെടുത്തി.

പഴയ കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുനീക്കിയും പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയും ആയിരിക്കും സ്‌കൂളിന്റെ വികസനം നടപ്പാക്കുക. ആവശ്യമായ ക്ലാസ് മുറികളും ഓഫീസും ടോയ്ലറ്റ് കോംപ്ലക്സുകളും ഓപ്പണ്‍ സ്റ്റേജും ഓഡിറ്റോറിയവും കിച്ചണും അങ്കണത്തില്‍ ലാന്‍ഡ്സ്‌കെയ്പും ഉള്‍പ്പടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് ചേര്‍ന്നുള്ള എല്‍പി സ്‌കൂളിനും പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രൗഡി പകരും. എല്‍പി സ്‌കൂളില്‍ നേരത്തെ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ രണ്ട് കോടി രൂപയുടെ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി. സ്‌കൂള്‍ കവാടം 50 ലക്ഷം രൂപ ചെലവഴിച്ച് അതിമനോഹരമായാണ് നിര്‍മിച്ചത്. ഇതുവരെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും സര്‍ക്കാര്‍ ഫണ്ടുകളും ഉള്‍പ്പടെ 14.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലഭ്യമായത്.

പുതിയ മാസ്റ്റര്‍ പ്ലാനിന്റെ പൂര്‍ത്തീകരണത്തിന് പൊതുജന പങ്കാളിത്തം കൂടി ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. നാട്ടുകാരുടെയും മുന്‍കാല അധ്യാപകരുടെയും യോഗം ഏപ്രില്‍ നാലിന് ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രാഥമിക ധാരണയുണ്ടാക്കും. പിന്നീട് വിപുലമായ യോഗം ചേര്‍ന്ന് തീരുമാനത്തിലെത്തും.

പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സിനി പ്രദീപ്കുമാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.വി സജു, പഞ്ചായത്ത് മെമ്പര്‍മാരായ സജിത്ത്, സനൂപ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടിനോ, പിടിഎ പ്രസിഡന്റ് സുധീര്‍ കുണ്ടായി, എസ്എംസി ചെയര്‍മാന്‍ പി.വി സന്തോഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *