Your Image Description Your Image Description

ബെന്നി കോട്ടപ്പുറം

 

പി വി അൻവറിന്റെ മൂട്ടിൽ റോക്കറ്റ് വച്ചു കെട്ടി ശൂന്യാകാശത്തേക്ക് വിട്ടിട്ട് കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് കോൺഗ്രസ്. അൻവറിന്റെ അഹങ്കാരത്തിന് ഇതൊരു ചെറിയ മരുന്ന് മാത്രമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നവുമായിരുന്നു.

ഏതാണ്ട് ഒൻപതു വർഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്നിരുന്ന വരെയാണ് വെല്ലുവിളിച്ച് അൻവർ പുറത്തിറങ്ങിയത്. അന്ന് സന്തോഷത്തോടെ കൈമാടി വിളിച്ച കോൺഗ്രസുകാർ ഈ ചതി ചെയ്യുമെന്ന് അൻവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അക്കര നിൽക്കുമ്പോൾ ഇക്കരപ്പച്ച പണ്ടേയുള്ള ഒരു പ്രയോഗമാണ്. അൻവറിനും അത് തന്നെയാണ് സംഭവിച്ചത്.

താനൊരു വലിയ സംഭവമാണെന്ന് അൻവറിന് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് എൽഡിഎഫിനെ ഉപേക്ഷിച്ച് യുഡിഎഫിൽ പ്രവേശനം തേടി ഭിക്ഷാംദേഹിയെ പോലെ നടക്കുന്നത്. അൻവർ ആരെ നിർത്തരുതന്ന് ഉദ്ദേശിച്ചോ , ആ ആളെ ത്തന്നെ സ്ഥാനാർഥിയാക്കിയതാണ് കോൺഗ്രസിന്റെ മിടുക്ക്. സമ്മർദ്ദ തന്ത്രങ്ങൾക്ക് തങ്ങൾ വഴങ്ങുകയില്ലന്ന് കോൺഗ്രസ് ഒരിക്കൽ കൂടി തെളിയിച്ചു .

ചേലക്കരയിലും പാലക്കാട്ടും നടന്ന ഉപതിരഞ്ഞെടുപ്പിൽ അൻവർ ഈ പാഠം പഠിക്കേണ്ടതായിരുന്നു. ഇതാണ് പറയുന്നത് കണ്ടാലറിയാത്തവൻ കൊണ്ടാലറിയുമെന്ന് . ഇന്ന് കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായി മാറിയിരിക്കുകയാണ് പിവി അൻവർ.

കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ കോൺഗ്രസ് ചെയ്തത് ശരിതന്നെയാണ്. ലീഗിന് അടിമയാണ് കോൺഗ്രസന്ന് പൊതുവേ ഒരു സംസാരം ഉള്ളപ്പോൾ ,അതിലുപരി ഓരോ ലീഗുകാരൻറെയും അടിമയാണന്ന ചീത്തപ്പേര് മേടിച്ചു വയ്ക്കാതെ ഈ പ്രശ്നം അവസാനിപ്പിച്ചു.

ഇനിയാണ് അൻവറിന്റെ കളി കാണാൻ പോകുന്നത്. അൻവർ നിലയില്ലാകയത്തിൽ മുങ്ങിയാണ് നിൽക്കുന്നത്. സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ നിർത്തി , അല്ലെങ്കിൽ സ്വയം നിന്ന് ഇതിന് പ്രതികാരം വീട്ടണം. അങ്ങനെ ചെയ്താലും ചെയ്തില്ലെങ്കിലും ആ ഒരു കാരണം കൊണ്ട് തന്നെ ,അൻവറിന്റെ വില ജനം തിരിച്ചറിയും.

അൻവറിനെ ഇനി യുഡിഎഫിൽ എടുക്കുന്ന കാര്യമാണ് ചർച്ചയിൽ നിൽക്കുന്നത്. അതും ചെറുവിരലിൽ ഒതുക്കുകയാണ് കോൺഗ്രസിന് നല്ലത്. കോൺഗ്രസിന്റെ ഈ പ്രവർത്തി മറ്റുള്ളവരും കണ്ടുപഠിക്കേണ്ടത് തന്നെയാണ്. പ്ലാവില കാട്ടി ആട്ടിൻകുട്ടിയെ അറക്കാൻ കൊണ്ടുപോകുന്നതുപോലെ മുഴുവൻ കാര്യങ്ങളിലും അൻവറിനെ പ്രോത്സാഹിപ്പിച്ച് അവസാനം വഴിയാധാരമാക്കി.

ഇതിൽ ഏറ്റവും കൂടുതൽ അബദ്ധം പറ്റിയത് അൻവറിനെ വിശ്വസിച്ചു കൂടെ കൂടിയവർക്കാണ്. പഴയ കേരള കോൺഗ്രസ് കുതിരകളായ മഞ്ഞക്കടമ്പനും വി എസ് മനോജും എല്ലാം ഇനി ഏതു വഴിക്ക് പോകുമെന്നാണ് അന്വേഷിക്കേണ്ടത്.

അൻവറിന്റെ അഹങ്കാരവും വിവരദോഷവുമാണ് ഇതിനെല്ലാം കാരണമായി തീർന്നത്. മെയ് വഴക്കമുള്ള സർക്കസ് അഭ്യാസിയെ പോലെ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ അൻവർ പഠിച്ചിട്ടില്ല. രാഷ്ട്രീയത്തിലെ ആദ്യ പാഠം ,വളയ്ക്കുകയേ ചെയ്യാവു ഒടിക്കരുതന്നതാണ്.

അൻവർ അത്യാഗ്രഹം മൂലം അവനവന്റെ നിലവാരം മനസ്സിലാക്കാതെ ഏറ്റുമുട്ടാൻ പോകുന്നതാണ് പ്രശ്നങ്ങളുടെയെല്ലാം മൂല കാരണം. ഇനിയെങ്കിലും ധാർഷ്ട്യം ഒഴിവാക്കി സമാധാനത്തിന്റെ പാതയിൽ പോയാൽ ആരെങ്കിലും ഒക്കെ കൂടെ കൂട്ടും.

ഇനി വഴിയാധാരം ആകാൻ പോകുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ആണ്. ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസുകാർ കണ്ണു കാണിച്ചു വീഴിക്കാൻ ശ്രമിക്കുന്നുണ്ട്. അരമനകളിൽ കയറിയിറങ്ങി സഭാധികാരികളെ കൊണ്ട് ജോസിനെ നിർബന്ധിക്കാനുള്ള വഴികളും തകൃതിയായി നടക്കുന്നുണ്ട്.

ഒടുവിൽ ജോസ് എങ്ങാനും ആ കൂടെ പോയാൽ അൻവറിന് കിട്ടിയതിനെക്കാളും വലിയ സ്വീകരണമായിരിക്കും കിട്ടാൻ പോകുന്നത്. പാലായിൽ കഴിഞ്ഞ തവണ വാസവനാണ് തോൽപ്പിച്ചതെങ്കിൽ അടുത്ത തവണ അത് വാഴക്കനിലേക്ക് മാറുമെന്ന് മാത്രമേയുള്ളൂ. രണ്ടിലും വാ ഉണ്ട്.

ചരിത്രത്തിൽ ഇങ്ങനെ ഒരു രാഷ്ട്രീയപ്പാർട്ടി ഇല്ലായിരുന്ന വിധത്തിൽ അവർ അവസാനിപ്പിച്ചു കളയും.
കോൺഗ്രസ് എന്തെല്ലാം നമ്പറുകൾ കാണിച്ചാലും 26 ലെ തെരഞ്ഞെടുപ്പിൽ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പറയേണ്ടി വരില്ലന്നാണ് പൊതുജന അഭിപ്രായം.

അൻവറായി കൊണ്ടുവന്നു തന്ന നിലമ്പൂർ എന്ന അവസരം ഫലപ്രദമായി ഉപയോഗിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കു. വലിയ ഭൂരിപക്ഷത്തോടെ നിലമ്പൂരിൽ ജയിച്ചില്ലങ്കിൽ അതൊരു വിജയമായി ആരും കണക്കു കൂട്ടുകയില്ല.

നിലമ്പൂരിൽ പഴയ കോൺഗ്രസ് സ്ഥാനാർഥി പ്രകാശത്തിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിചാരിച്ചതിലധികം പേർ കണ്ടുകഴിഞ്ഞു. അവർ പറയാതെ പറഞ്ഞുവെച്ചിരിക്കുന്ന ആവശ്യങ്ങൾ ന്യായവും ആണ്. തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യക്കും, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകനും പിന്തുടർച്ച അവകാശം കൊടുക്കാമെങ്കിൽ പ്രകാശിന്റെ ഭാര്യക്കും മക്കൾക്കും എന്താണ് ഒരു അയിത്തം. ചോദിച്ചുവെന്നേയുള്ളു .

Leave a Reply

Your email address will not be published. Required fields are marked *