
തിരുവനന്തപുരം: ഏറെ കോളിളക്കം ഉണ്ടാക്കിയ നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു.
നെയ്യാറ്റിൻകര ഗോപന്റെ മരണം കൊലപാതകം ആണെന്ന് സംശയം ഉയർന്നിരുന്നു. താൻ സമാധിയാകാൻ പോവുകയാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടർന്ന്, മരണശേഷം നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ മക്കൾ ചേർന്നാണ് ഇദ്ദേഹത്തെ കുഴിച്ചിട്ടത്. ആരും അറിയാതെ സംസ്കാര ചടങ്ങുകൾ നടത്തിയതിനാലും കൊലപാതക സാധ്യതയിലുമുള്ള സംശയങ്ങളെയും തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റ്മോർട്ടത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും, കോടതിയുടെയും സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സമാധിസ്ഥലത്ത് പൂജകളും ഭക്തജനത്തിരക്കും നടന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരൂഹതകൾ നീങ്ങിയതോടെ കേസ് പോലീസ് അവസാനിപ്പിക്കുകയായിരുന്നു.
