Home » Blog » Kerala » “ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്, ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്, മുഴുവന്‍ രാജ്യത്തോടും മാപ്പ് ചോദിക്കുന്നു, ദയവായി എന്നോട് ക്ഷമിക്കണം” – നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് 15 കാരി
6

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ കേസില്‍പ്പെട്ട പെണ്‍കുട്ടി മാപ്പപേക്ഷയുമായി രംഗത്തെത്തി. തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും ചെയ്ത തെറ്റിന് രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിഡിയോയില്‍ കൈകൂപ്പി നിന്നുകൊണ്ടാണ് പെണ്‍കുട്ടി പ്രതികരിക്കുന്നത്.

“പ്രതിഷേധത്തിനിടെ ചിലരുടെ സ്വാധീനത്തില്‍പ്പെട്ടാണ് പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചത്. എനിക്ക് 15 വയസ്സ് മാത്രമാണ് പ്രായം. ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്. ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്, മുഴുവന്‍ രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. എനിക്ക് എന്നെത്തന്നെ നോക്കാന്‍ പോലും നാണക്കേട് തോന്നുന്നു. ദയവായി എന്നോട് ക്ഷമിക്കണം” -പെണ്‍കുട്ടി വിഡിയോയില്‍ പറഞ്ഞു.

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പെണ്‍കുട്ടിക്ക് 25 വയസ്സുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്ന് പെണ്‍കുട്ടി വിഡിയോയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് പൊലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് നോയിഡ പൊലീസ് എടുത്ത സീറോ എഫ്‌ഐആര്‍ പിന്നീട് ന്യൂഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാപ്പപേക്ഷ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പ്രതിഷേധത്തിനിടെ തന്നെ അധിക്ഷേപിച്ച യുവാക്കളോട് ക്ഷമിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ അറിയിച്ചിരുന്നു.