Your Image Description Your Image Description

മാനന്തവാടി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. നിലമ്പൂരിലെ സ്വരാജിന്റെ പരാജയത്തെ ആഘോഷിച്ച വലതുപക്ഷത്തിന്റെ യുവനേതാക്കളും പഴയ സംഘപരിവാര്‍ പാരമ്പര്യമുള്ള നേതാക്കളും പ്രകടിപ്പിച്ച അസഹിഷ്ണുത മാത്രം മതി സ്വരാജ് എന്ന നേതാവിന്റെ രാഷ്ട്രീയ ശരികളെ എതിരാളികള്‍ എത്രമാത്രം ഭയപ്പെടുന്നുവെന്ന് മനസിലാക്കാനെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് റിസൽട്ടറിഞ്ഞ ദിവസത്തെ സംഭവമാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മനസ്സിലേയ്ക്ക് വന്നത്. ഏതൊരു സാധാരണ ഇടതുപക്ഷ പ്രവർത്തകനെയും പോലെ സ്വരാജേട്ടൻ്റെ പരാജയം എന്നെയും വൈകാരികമായി ഉലച്ചിരുന്നു. വൈകാരികമായ അവസ്ഥയിലായിരുന്നു ഞാൻ സ്വരാജേട്ടനെ ഫോണിൽ വിളിച്ചത്. ഫോണെടുത്ത ഉടനെ അദ്ദേഹം പറഞ്ഞ് ഏതാണ്ടിതേ വാക്കുകളായിരുന്നു.

“മാനന്തവാടിയിൽ ജയിച്ചല്ലോ, വളരെ സന്തോഷം. ഇവിടുത്തെ തോൽവി വലിയ വിഷയമായി കാണണ്ട, തിരഞ്ഞെടുപ്പ് പോരാട്ടം അങ്ങനെയൊക്കെയാണ്. പാർട്ടി നമ്മളെ ഏൽപ്പിക്കുന്ന അനേകം ചുമതലകളിൽ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത്. ജയിച്ചാൽ പാർട്ടി അടുത്ത ഉത്തരവാദിത്വം നിശ്ചയിച്ച് തരും. തോറ്റാലും മാറ്റമൊന്നുമില്ല, പാർട്ടി നമ്മൾ ഏത് നിലയിൽ പ്രവർത്തിക്കണമെന്ന് നിശ്ചയിക്കും. നമ്മുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുക…” ഒരു തിരഞ്ഞെടുപ്പ് പരാജയത്തെ നമ്മൾ വ്യക്തിപരമായ വൈകാരികതയായി ചുരുക്കി കാണണ്ട എന്ന് തന്നെയാണ് സ്വരാജേട്ടൻ അന്ന് എന്നെ തിരുത്തിയത്.

നിലമ്പൂരിൽ സഖാവ് സ്വരാജ് പരാജയപ്പെട്ടപ്പോൾ അതിനെ ആഘോഷിച്ച വലതുപക്ഷത്തിൻ്റെ യുവനേതാക്കളും പഴയ സംഘപരിവാർ പാരമ്പര്യമുള്ള നേതാക്കളും പ്രകടിപ്പിച്ച അസഹിഷ്ണുത മാത്രം മതി സ്വരാജ് എന്ന നേതാവിൻ്റെ രാഷ്ട്രീയ ശരികളെ എതിരാളികൾ എത്രമാത്രം ഭയപ്പെടുന്നു എന്ന് മനസ്സിലാക്കാൻ. ‘വ‍ർത്തമാന കാല ഇന്ത്യയിൽ മറിച്ചൊരു വിധി നിങ്ങൾ നിഷ്കളങ്കരെ പ്രതീക്ഷിച്ചിരുന്നോ’ എന്ന സംഘപരിവാറിനെതിരായ നമ്മുടെ കാലത്തെ എറ്റവും ശക്തമായ രാഷ്ട്രീയ വിമർശനം നടത്തിയത് പ്രിയ സഖാവ് എം സ്വരാജായിരുന്നു. ഇപ്പോൾ സ്വരാജേട്ടൻ നിലമ്പൂരിൽ പരാജയപ്പെട്ടപ്പോൾ അതിലെ വാചകങ്ങൾ പരിഹാസപൂർവ്വം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അഭിരമിച്ച സംഘപരിവാർ പാരമ്പര്യം ഇടകലർന്ന വലതുപക്ഷ രാഷ്ട്രീയ ബോധ്യങ്ങളുടെ അസഹിഷ്ണുത മാത്രം മതി സ്വരാജ് ഉയർത്തിയ രാഷ്ട്രീയം പരാജയപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാൻ.

എന്നെപ്പോലെയുള്ള അനേകം ഇടതുപക്ഷ പ്രവർത്തകരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഉരകല്ലാണ് എല്ലാക്കാലത്തും പ്രിയപ്പെട്ട സ്വരാജേട്ടൻ. ഇടതുപക്ഷത്തിനെ നെഞ്ചോടു ചേർത്തുവച്ച ഒരു ജനതയുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഉരകല്ലായി സ്വരാജേട്ടൻ പതിവിലധികം ശക്തിയോടെ ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് നാട്ടിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനുമുള്ളത്. തിരഞ്ഞെടുപ്പ് വിജയവും പാർലമെൻ്ററി സ്ഥാനമാനങ്ങളുടെ അലങ്കാരവുമല്ല ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തനത്തിലെ അവസാനവാക്ക്. തിരഞ്ഞെടുപ്പ് തോൽവിയോടെ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ സമൂഹത്തോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും ഇല്ലാതാകുന്നില്ല. ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുക, അവരുടെ ജീവിതത്തെ ചേർത്ത് പിടിക്കുക അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ ശരിയായ നിലപാടിലൂടെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വത്തെ ഒരു ജയവും പരാജയവും മാറ്റിമറിക്കില്ല. അത് മനസ്സിലാക്കാൻ വലതുപക്ഷ ഡിഎൻഎ രാഷ്ട്രീയത്തിൽ പേറുന്നവർക്ക് കഴിയുമെന്ന് നിഷ്കളങ്കരെ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?

നിലമ്പൂരിൽ രാഷ്ട്രീയ പ്രബുദ്ധതയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയർത്തിപ്പിടിച്ച് വർഗീയതയ്ക്കും ജനാധിപത്യ വിരുദ്ധമായ നിലപാടുകൾക്കും എതിരെ പോരാടിയ പ്രിയ സഖാവ് എം സ്വരാജിന് അഭിവാദ്യങ്ങൾ

കെ.റഫീഖ്

 

 

Leave a Reply

Your email address will not be published. Required fields are marked *