Home » Blog » Kerala » കയർ മേഖലയ്ക്കായി മാത്രം സർക്കാർ മാറ്റിവെച്ചത് 458.14 കോടി: മന്ത്രി പി രാജീവ്
p_rajeev

 

കയർ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആനുകൂല്യ വിതരണവും മന്ത്രി നിർവഹിച്ചു.

 

കയർമേഖലയ്ക്ക് മാത്രമായി രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് 458.14 കോടി രൂപ മാറ്റിവെച്ചതായി നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കയർ തൊഴിലാളികളുടെ ഉന്നമനത്തിനും, കയർ മേഖലയുടെ വളർച്ചയ്ക്കും ആവശ്യമായ വിവിധ പദ്ധതികളുടെയും ആനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ കയർക്രാഫ്റ്റ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കയർ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 പ്രോജക്ട് ഓഫീസുകൾക്ക് കീഴിൽ 20 വില്ലോയിംഗ് മെഷീനുകൾ അനുവദിച്ചതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. കയർപിരി സംഘങ്ങൾക്കും കയർ ഉല്‌പന്ന നിർമ്മാണ സംഘങ്ങൾക്കും യഥാസമയം വില നൽകുന്നതിനായുള്ള പദ്ധതി റിവോൾവിങ് ഫണ്ട് രൂപീകരിച്ചു. ഇതിനായി 10 കോടി രൂപ നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കയർ സംഘങ്ങൾക്ക് ആവശ്യമായ അളവിൽ ഗുണനിലവാരമുള്ള ചകിരി യഥാസമയം ലഭ്യമാക്കുന്നതിനായി രൂപീകരിച്ച കയർ ഫൈബർ ബാങ്കിന് അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. നാഷണൽ കോപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് തുക അനുവദിച്ചത്. ഈ പദ്ധതിയിലൂടെ വർഷത്തിൽ രണ്ടുതവണ ടെൻഡർ വഴി എൻ. സി. ആർ .എം ഐ യുടെ സഹായത്താൽ കയർ സംഘങ്ങൾക്ക് ആവശ്യമായ ചകിരി നൽകാൻ കയർഫെഡിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 47.81 ലക്ഷം സ്ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വിതരണം ചെയ്തിട്ടുണ്ട്. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ, ഡീഫൈബറിംഗ് യൂണിറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ 21.28 ലക്ഷം രൂപ സർക്കാർ പ്രീമിയമായി അടച്ചുകൊണ്ട് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ച് പദ്ധതി പൂർത്തിയാക്കി. ക്രയവില സ്ഥിരതാ പദ്ധതിയിലൂടെ 2025-26 സാമ്പത്തിക വർഷം 24.01 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ഇതിൽ കയർഫെഡിന് 10.74 കോടി രൂപയും വിതരണം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2026 ജനുവരി വരെ 64,565 ടൺ കയർ ഉത്പാദിപ്പിക്കുവാൻ സാധിച്ചു. ചെറുകിട കയർ ഉത്പാദകരുടെ നെയ്ത്ത് തറികളുടെ അറ്റകുറ്റപ്പണികൾക്കായി ഒറ്റത്തവണ ധനസഹായ പദ്ധതിയിൽ 1.35 കോടി രൂപയുടെ അനുമതി ലഭ്യമാക്കി. ഒപ്പം നടപ്പ് സാമ്പത്തിക വർഷത്തെ ഉല്പാദന-വിപണന സഹായമായി 410 സംഘങ്ങൾക്ക് 7.18 കോടി രൂപ വിതരണം ചെയ്തു. കയർ ഉൽപ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മാർക്കറ്റിംഗ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

മെറ്റീരിയൽ ബാങ്ക്, സംഘങ്ങളിലെ തറികൾക്കുള്ള മെയിൻ്റനൻസ് ഗ്രാൻ്റ്, കയർപിരി – ഉൽപ്പന്ന നിർമ്മാണ സംഘങ്ങൾക്കുള്ള ഫണ്ട്, കയർ കോർപ്പറേഷൻ പാലക്കാട് കിൻഫ്രാ പാർക്കിൽ ആരംഭിക്കുന്ന കയർ-പിത്ത് ഉൽപ്പാദന ഫാക്‌ടറിയുടെ നിർമ്മാണ ഉദ്ഘാടനം, റിവോൾവിംഗ് ഫണ്ട്, ക്ഷേമനിധി അംഗങ്ങളുടെ പെൺമക്കൾക്കുള്ള സ്കോളർഷിപ്പ് എന്നിവയുടെ വിതരണം, ക്ഷേമനിധി അംഗങ്ങൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പ്രഖ്യാപനം, ഫോംമാറ്റിംഗ്സ് ഓഡിറ്റോറിയത്തിന്റെയും പവർ ലൂമുകളുടെയും ഉദ്ഘാടനം എന്നിവ ചടങ്ങിൽ മന്ത്രി നിർവഹിച്ചു.