Your Image Description Your Image Description

ഏപ്രില്‍ ഒന്നുമുതൽ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് പരിശോധന നടത്തണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടർന്ന് ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാ സെന്ററുകള്‍ തുടങ്ങാനായി മോട്ടോര്‍വാഹനവകുപ്പ്. ഇതിനായി സംസ്ഥാനത്ത് പുതുതായി 19 സെന്ററുകള്‍ തുടങ്ങാനായി മോട്ടോര്‍വാഹനവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തേ ആലോചനകള്‍ നടന്നിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഉത്തരവ് വന്നതോടെയാണ് നടപടികളുടെ വേഗം കൂടിയത്.

സംസ്ഥാനത്തുണ്ടായിരുന്ന ഒന്‍പത് ഓട്ടോമാറ്റിക് സെന്ററുകള്‍ നിലവില്‍ പൂട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തിയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍, കേന്ദ്രത്തിന്റെ ഉത്തരവ് പ്രകാരം ഓട്ടോമാറ്റിക്കായി നടത്തിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമില്ലെങ്കില്‍ പുറം സംസ്ഥാനങ്ങളില്‍ വാഹനവുമായി പോയാൽ പിഴയീടാക്കുകയോ, വാഹനം പിടിച്ചിടുകയോ ചെയ്യുമെന്ന ആശങ്കയുണ്ട്.

ഓട്ടോമാറ്റിക് പരിശോധനയില്ലെങ്കിലും പരിവാഹന്‍ മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും അതിനാല്‍ സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുമെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പുതുതായിവന്ന ഉത്തരവില്‍ എങ്ങനെയാണ് പരിശോധന നടത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യതക്കുറവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഓട്ടോമാറ്റിക് ഫിറ്റ്‌നസ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അതിനായി നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *