Your Image Description Your Image Description

ഏറ്റുമാനൂരിലെ സർക്കാർ ഓഫീസുകൾ സമീപഭാവിയിൽത്തന്നെ ഒരു കുടക്കീഴിലാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്ററിൽ വിഭാവനം ചെയ്തിട്ടുള്ള മിനി സിവിൽസ്റ്റേഷന്റെ നിർമാണോദ്ഘാടനം ജൂലൈയിൽ നടക്കും.

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഇതിനുള്ള രൂപരേഖ തയാറായി.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യമണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളുടെ നിർമാണം, വൈദ്യുതീകരണം, അഗ്നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററിൽ പൂർത്തിയാക്കും. 110 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയാണിത്്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല.
സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫിസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷി ഭവൻ, ഐ.സി.ഡി.എസ.് എന്നിവ ഉൾപ്പടെ പത്തു സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക. ഈ വർഷം മാർച്ച് അഞ്ചിനാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *