Your Image Description Your Image Description

കളമശ്ശേരി മണ്ഡലത്തിലെ അഞ്ചു കുടുംബങ്ങൾക്കു കൂടി സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമ്മാണ പദ്ധതി -സ്നേഹവീടിന്റെ ഭാഗമായാണ് അഞ്ച് വീടുകൾക്ക് കൂടി തറക്കല്ലിട്ടത്.

കളമശ്ശേരി നഗരസഭ ശാന്തിഗിരി കാരക്കൽ വീട്ടിൽ മേരി ഫ്രാൻസിസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏലൂക്കര മാമ്പായിൽ വീട്ടിൽ ഹമീദ്, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ചെട്ടിക്കാട് ചേറ്റുവിതപ്പറമ്പിൽ ലീല, കുന്നുകര ഗ്രാമപഞ്ചായത്ത് കുത്തിയതോട് താനാട് വീട്ടിൽ ഗീത സുഭദ്രൻ, ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൊടുവഴങ്ങ മുല്ലൂർ വീട്ടിൽ നീതു വിൻസെന്റ് എന്നിവർക്കാണ് വീടുകൾ ഒരുങ്ങുന്നത്.

വിധവകളായ കുടുംബ നാഥകളും നിർധനരുമുൾപ്പെടെയുള്ളവർക്കാണ് സ്നേഹവീട് പദ്ധതി വഴി വീട് നിർമ്മിച്ചു നൽകുന്നത്. ഒരു കുടുംബത്തിന് 8 ലക്ഷം രൂപ വീതം ചെലവഴിച്ച് 500 ച. അടി വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്.

നിർമ്മാണം ആരംഭിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്ത 17 വീടുകൾക്ക് പുറമെയാണ് 5 പുതിയ വീടുകൾക്ക് തറക്കല്ലിട്ടത്. നിലവിൽ 9 വീടുകൾ നിർമ്മാണം പൂർത്തിയാക്കി കൈമാറി. 5 വീടുകൾ അവസാനഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയായാൽ കൈമാറാൻ സാധിക്കും. 3 വീടുകൾ നിർമ്മാണഘട്ടത്തിലുമാണ്. ആദ്യഘട്ടത്തിൽ 20 വീടുകളാണ് ലക്ഷ്യമിട്ടതെങ്കിലും മുപ്പതോളം വീടുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളും പദ്ധതിയിൽ ഉണ്ട്.

Related Posts