ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ താമരശ്ശേരി ചുങ്കത്ത് ആണ് ആക്രമണം. അണ്ടോണ മൂഴിക്കുന്നത് അബ്ദുറഹ്‌മാനെയാണ് കുത്തിയത്. ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് കത്തികൊണ്ട് കുത്തിയത്.
സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ടിവിഎസ് ഫൈനാന്‍സ് വഴി 36,000 രൂപ വിലയുളള മൊബൈല്‍ ഫോണാണ് അബ്ദുറഹ്‌മാന്‍ വാങ്ങിയിരുന്നത്. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടക്കേണ്ടതായിരുന്നു.
