
2026ലെ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വിയന്നയിലെ സെന്‍ട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനത്തിന് അവസരം ലഭിച്ച ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ചരിത്രവിഭാഗം ഗവേഷക വിദ്യാർത്ഥിനി ട്രീസ ജാക്സൺ.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്രവിഭാഗം ഗവേഷക വിദ്യാർത്ഥിനിയായ ട്രീസ ജാക്സണിനെ 2026ലെ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുത്തു. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ട്രീസ ജാക്സണിന് ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
സെന്‍ട്രൽ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്രീസ ജാക്സണ് 2026 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന ഫാള്‍ സെമസ്റ്ററില്‍ അക്കാദമികവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടും. ഈ കാലയളവില്‍ സെന്‍ട്രൽ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന വിഭാഗവുമായി ബന്ധപ്പെട്ട് പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കുന്നതിനും അദ്ധ്യപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികൾ എന്നിവരുമായി അക്കാദമിക ആശയ വിനിമയം നടത്തുന്നതിനും അവസരം ലഭിക്കും. എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ജാക്സണ് (സിയാല്‍ ഉദ്യോഗസ്ഥന്) ന്റെയും പ്രീമി (അസോസിയേറ്റ് പ്രൊഫസര്‍, ശ്രീശങ്കര കോളേജ്, കാലടി) യുടെയും മകളാണ് ട്രീസ ജാക്സണ്.
ഇറാസ്മസ് പ്ലസ് വിദ്യാര്‍ത്ഥി മൊബിലിറ്റി പദ്ധതിയിലൂടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര അക്കാദമിക അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുമായും വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തി അന്താരാഷ്ട്ര അക്കാദമിക-ഗവേഷണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനും അവസരം ലഭിക്കും. സ്റ്റുഡന്റ് – ഫാക്കൽട്ടി എക്സ്ചേഞ്ചുകൾക്കും അക്കാദമിക് സഹകരണത്തിനുമായി വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ധാരണാപത്രത്തിൽ ഒപ്പിടുന്നത് 2024ലാണ്. 2025ല്‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ ഗ്രേസ് പി. ജോണ്‍സ്, അപര്‍ണ്ണ ജി. എന്നിവര്‍ക്ക് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചിരുന്നു. ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി സെന്‍ട്രൽ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ ട്രീസ ജാക്സണിനെ വൈസ് ചാന്‍സലർ ഡോ. സിസ തോമസ് അനുമോദിച്ചു.
