
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ തള്ളാതെ കെ ടി ജലീല്‍. കാന്തപുരത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാന്‍ പൊതുസമൂഹത്തിനും അവകാശമുണ്ടെന്നും ജലീൽ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്ന് സമൂഹമാണ് തീരുമാനിക്കേണ്ടത്. ഇസ്ലാമില്‍ പല ചിന്താധാരകളും ഉണ്ട്. മുസ്ലിം വിഭാഗത്തോടാണ് കാന്തപുരം പ്രസ്താവന നടത്തിയത്. അതില്‍ വിയോജിപ്പുള്ളവര്‍ മുസ്ലിം വിഭാഗത്തില്‍ തന്നെയുണ്ടെന്നും ജലീല്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റേത് രാഷ്ട്രീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സമുദായ സ്നേഹം ഭരണത്തിലേക്കുള്ള ചവിട്ടുപടിയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ് സമുദായ സ്നേഹം. ഭരണത്തില്‍ എത്തിയതിനുശേഷം ഒരു വിവാദ വിഷയങ്ങളിലും മുസ്ലിം സംഘടനകളുടെ ഏകോപന യോഗം ചേര്‍ന്നിട്ടില്ല. കാന്തപുരത്തിന്റെ പരാമര്‍ശത്തില്‍ ഫാത്തിമ തെഹ്ലിയ എംഎല്‍എ പ്രതികരിക്കണം. അവരെല്ലാമാണ് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ വോട്ടുപിടിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതാക്കളല്ലെന്നും മതനേതാക്കന്മാരാണ് ചെയ്യേണ്ടതെന്നും ജലീല്‍ പ്രതികരിച്ചു. മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ് കാന്തപുരം പരാമര്‍ശിക്കുന്നത്. അതില്‍ സിപിഐക്കും സിപിഐഎമ്മിനും കോണ്‍ഗ്രസിനും തീരുമാനമെടുക്കേണ്ടതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു
