
മുംബൈ: തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരുമാണ് സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്.
ഞായറാഴ്ച പുലർച്ചെ 5.15നും 5.30നുമിടയിലാണ് മോഷണം നടന്നത്. ഗോവയ്ക്കും തിവിമിനുമിടയിലെ മജോർഡ ജങ്ഷന് സമീപത്താണ് കവർച്ച നടന്നത്. മൂന്ന് സ്വർണവളകളും മാലകളും ഉൾപ്പെടുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ട്രെയിൻ വേഗം കുറച്ച സമയത്ത് സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കയ്യിൽനിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. ഇതിനിടെ വലിയൊരു അപകടത്തിൽനിന്നാണ് സ്മിത തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
യാത്രക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന ലോക്കർ കവർച്ചാ സംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
