Home » Blog » Kerala » “ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”- വിമർശിച്ച് മുഹമ്മദ് റിയാസ്
6

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ വിമർശിച്ച് സിപിഐ(എം) നേതാവ് പി എ മുഹമ്മദ് റിയാസ്. ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമാണ്. എന്നാൽ ജനങ്ങൾക്കൊരു തെറ്റുപറ്റി. കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

“പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നു മഴ കാരണം റോഡിൽ കുഴി ഉണ്ടാകുന്നുവെന്ന്. ആരോഗ്യമന്ത്രി, പകർച്ചവ്യാധിക്ക് കാരണം മഴയെ പഴിക്കുന്നു. വൈദ്യുതി മന്ത്രി മഴ ഇല്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണമെന്നും പറയുന്നു” – മു​ഹമ്മദ് റിയാസ് പരിഹസിച്ചു.

വൈദ്യുതി മേഖലയിലെ സർക്കാറിന്റെ മിസ് മാനേജ്മെന്റ് ആണ് ഇന്നത്തെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന് റിയാസ് കുറ്റപ്പെടുത്തി. മുമ്പ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ കഴിഞ്ഞ സർക്കാർ അത്‌ പരിഹരിച്ചു. നമ്മൾക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിന് കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു.

വൈദ്യുതി നിയന്ത്രണം കാരണം രണ്ട് ജീവനുകളാണ് നഷ്ടമായത്. വൈദ്യുതി മേഖലയിലെ വിഡി സതീശൻ സർക്കാരിന്റെ മിസ്സ് മാനേജ്മെന്റ് രക്തസാക്ഷികളാണ് ഇവരെന്നും അദേഹം പറഞ്ഞു. കേരളത്തിൽ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ? ഈ വിഷയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിയുടെ മറുപടി കരണ്ട് വന്നശേഷം സർജറി തുടരാനാണ്.

ആരോഗ്യമന്ത്രി കെ മുരളീധരനെയും മുഹമ്മദ് റിയാസ് പരിഹസിച്ചു. ‘എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയു’മെന്ന് നേരത്തെ പറഞ്ഞത് കെ മുരളീധരനാണ്. അത് ഇപ്പോഴാണ് ശരിയായത്. കെ മുരളീധരൻ ദീർഘവീക്ഷണം ഉള്ളയാളെന്നും റിയാസ് പറഞ്ഞു.