ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്ത്. നിലവിൽ ക്രൂഡ് ഓയിൽ മാത്രം സംഭരിച്ചുവെക്കുന്ന രീതിക്ക് പുറമെ, ചരിത്രത്തിലാദ്യമായി എൽ.പി.ജി (LPG), എൽ.എൻ.ജി (LNG) എന്നിവയും കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്താനാണ് റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ ഇതിനായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്ന് പുതിയ സെസ് ഈടാക്കാൻ പെട്രോളിയം മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയായേക്കാം.
ഏകദേശം രണ്ട് മാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എൽഎൻജി സംഭരണവും ആറ് ആഴ്ചത്തെ എൽപിജി സംഭരണവുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. തന്ത്രപരമായ ഈ കരുതൽ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളറിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്കായി എൽപിജി കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യൂബിക് മീറ്ററിന് 1.43 രൂപയും സെസ് ഈടാക്കാനാണ് നിർദ്ദേശം ഇതനുസരിച്ച് ഗാർഹിക പാചകവാതക സിലിണ്ടറിന് 18 രൂപയിലധികം വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ നിർദ്ദേശം നടപ്പിലാകുന്നതോടെ ഗാർഹിക ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലുകളിൽ ഏകദേശം 2% വർധനവുണ്ടാകും. സാമ്പത്തിക ഭാരം സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയമായി എതിർപ്പുകൾക്ക് കാരണമാകുമെന്ന ആശങ്ക സർക്കാരിനുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇറക്കുമതി ആശ്രിതത്വവും ഒഴിവാക്കാൻ ഈ മുൻകരുതൽ അത്യാവശ്യമാണെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചാൽ മാത്രമേ പദ്ധതി ഔദ്യോഗികമായി നിലവിൽ വരൂ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, ഊർജ്ജ ആവശ്യങ്ങൾക്കായി വലിയതോതിൽ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. വരുംകാലങ്ങളിൽ അന്താരാഷ്ട്ര വിപണിയിലുണ്ടാകാനിടയുള്ള ഇന്ധന പ്രതിസന്ധികളെയും വിതരണ തടസ്സങ്ങളെയും മുൻകൂട്ടി കണ്ട് രാജ്യം സ്വീകരിക്കുന്ന ഈ തന്ത്രപരമായ സുരക്ഷാ മുൻകരുതൽ വരും നാളുകളിൽ ഇന്ത്യൻ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
