Home » Blog » Kerala » പരീക്ഷാ വിവരങ്ങൾ മറച്ചുവെക്കരുത് ; പിഎസ്‌സിക്ക് താക്കീത് നൽകി വിവരാവകാശ കമ്മീഷൻ
21

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള നിയമന പരീക്ഷയുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ വിസമ്മതിക്കുന്ന കേരള പിഎസ്‌സിക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. കമ്മീഷന്റെ ഉത്തരവ് പാലിക്കാത്ത പിഎസ്‌സി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ മാർക്ക് വിവരങ്ങൾ അപേക്ഷകന് എത്രയും വേഗം കൈമാറണമെന്നും, ആഗസ്റ്റ് 10-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. നൂറ് മാർക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതെയാണ് ഇടത് സംഘടനാ പ്രതിനിധിക്ക് ഒന്നാം റാങ്ക് നൽകി നിയമനം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് വിവരങ്ങൾ ആവശ്യപ്പെട്ട് മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. വിവരങ്ങൾ ഏഴ് ദിവസത്തിനകം കൈമാറാൻ കഴിഞ്ഞ ജൂലൈ 6-ന് കമ്മീഷൻ ഉത്തരവിട്ടിരുന്നെങ്കിലും, ഇതുവരെ പിഎസ്‌സി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകയോ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല.

ഇതിനെ തുടർന്നാണ് കമ്മീഷൻ വീണ്ടും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നിർദേശിക്കുകയും നിയമലംഘനം തുടർന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തത്.