Home » Blog » Kerala » പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്
6

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തി. അന്താരാഷ്ട്ര ജലപാതയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട ആക്രമണത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാനെ ബോധ്യപ്പെടുത്താനാണ് നടപടി തുടങ്ങിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു.

“ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ഇറാൻ പ്രകടിപ്പിച്ച ആക്രമണസ്വഭാവം അനാവശ്യവും അപകടകരവുമായിരുന്നു, ഇത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനവുമാണ്.” – യു.എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

80-ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപത്തെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, കൂടാതെ ഇറാനിയൻ നാവികസേനയുടെ 60-ഓളം ചെറിയ ബോട്ടുകൾ എന്നിവയാണ് ലക്ഷ്യമിട്ടത്.

അതേസമയം, കിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആക്രമണങ്ങൾക്ക് തൊട്ടുമുമ്പ് ഇറാനുമേലുള്ള എണ്ണ ഉപരോധത്തിൽ നൽകിയിരുന്ന താൽക്കാലിക ഇളവ് അമേരിക്ക പിൻവലിച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ അനുവദിച്ചിരുന്ന ലൈസൻസ് റദ്ദാക്കുകയും ഉപരോധം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക–ഇറാൻ ധാരണാപത്രത്തിന്റെ ഭാഗമായിരുന്നു ഈ ഇളവ്.