ഉസ്‌ബെക്കിസ്ഥാൻ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ച് സഹപാഠിയാൽ കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ (22) മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടലുമായി കെ.സി. വേണുഗോപാൽ എം.പി. വിഷയത്തിൽ ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് എം.പി കത്തയച്ചു. നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് നിർദ്ദേശം നൽകിയതായും ജൂലൈ 8-ഓടെ മൃതദേഹം ഡൽഹിയിലെത്തിക്കാൻ കഴിയുമെന്നും സ്ഥാനപതി ഉറപ്പുനൽകി.
നാല് ദിവസം മുൻപാണ് പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൾ അനത്ത് സാവരിയയെ കൊലപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി ലാപ്ടോപ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാവരിയയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതി സദറുൾ അനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പ്രതിനിധിയായ ജനീഷ് ഇപ്പോൾ ഉസ്‌ബെക്കിസ്ഥാനിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത് ജനീഷാണ്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ബന്ധപ്പെട്ട കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് എംബസി നിർദ്ദേശം നൽകി. ഉസ്‌ബെക്ക് അധികൃതരുമായി നിരന്തര ബന്ധം പുലർത്തി പൊലീസ്, നിയമ, മെഡിക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എംബസി അറിയിച്ചു.
