Close up of snake bite person leg need emergency medical help. Poisonous serpent snap outdoors. First aid and healthcare concept. Flat vector illustration.
ബാഗ്പത്: അച്ഛൻ പാമ്പ് കടിയേറ്റ് മരിച്ച് കൃത്യം രണ്ട് വർഷം തികയുന്ന ദിവസം മകനും സമാനമായ രീതിയിൽ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ഒരു ഗ്രാമം. യുപിയിലെ ബാഗ്പത് മൽക്കാപുർ റോഡിലുള്ള കാൻഷിറാം കോളനിയിലാണ് അവിശ്വസനീയവും ദാരുണവുമായ ഈ സംഭവം നടന്നത്. പന്ത്രണ്ടുകാരനായ അയാൻ ആണ് മരിച്ചത്.
അപകടം നടന്ന ദിവസത്തിനും സമയത്തിനും അയാന്റെ പിതാവിന്റെ മരണവുമായി വിചിത്രമായ ചില സാമ്യങ്ങളുള്ളതാണ് ഇപ്പോൾ ഗ്രാമവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ജൂലൈ 2 വ്യാഴാഴ്ച രാവിലെ അയൽവാസികളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അയാൻ ഒരു പാമ്പിൻകുഞ്ഞിനെ വടികൊണ്ട് അടിച്ചുകൊന്നിരുന്നു. തുടർന്ന് ഇതിനെ അടുത്തുള്ള കരിമ്പിൻ പാടത്തേക്ക് വലിച്ചെറിയുകയും ചെയ്തു. എന്നാൽ, അന്ന് രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അയാനെ പാമ്പ് കടിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ നസ്രീൻ, കട്ടിലിന് സമീപം ആറടിയോളം നീളമുള്ള വലിയൊരു മൂർഖൻ പാമ്പിനെ കാണുകയും അതിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഉടൻ തന്നെ അയാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷം മുൻപ് അയാന്റെ പിതാവ് പാമ്പ് കടിയേറ്റ് മരിച്ചതും ഒരു വ്യാഴാഴ്ച രാത്രിയിലായിരുന്നു. ഇപ്പോൾ കൃത്യം രണ്ട് വർഷത്തിന് ശേഷം അതേ ദിവസം രാത്രിയിൽ മകനും പാമ്പ് കടിയേറ്റ് മരിച്ചതോടെ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിലാണ്.
