Home » Blog » Kerala » കെഫോണിന് 88.87 കോടി രൂപയുടെ ബജറ്റ് പിന്തുണ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിനും ഡിജിറ്റൽ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുന്നതിനുമായി കെഫോൺ പദ്ധതിക്ക് 2026-27 സംസ്ഥാന ബജറ്റിൽ 88.87 കോടി രൂപയുടെ നീക്കിയിരുപ്പ് പ്രഖ്യാപിച്ചു.

ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ബജറ്റ് വകയിരുത്തൽ വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനും കെഫോൺ ശൃംഖലയുടെ വികസനത്തിനും സാങ്കേതിക നവീകരണത്തിനും വിവിധ പദ്ധതികൾക്കുമായി തുക വിനിയോഗിക്കും. കൂടാതെ, ആദിവാസി മേഖലകളിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തൽ, പ്രവർത്തന ചെലവുകൾ, സോളാർ അധിഷ്ഠിത സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

ഡിജിറ്റൽ ഉൾക്കൊള്ളലും സംസ്ഥാനവ്യാപക കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നതിൽ കെഫോണിന്റെ പങ്ക് പരിഗണിച്ചാണ് ഈ ബജറ്റ് പിന്തുണ ലഭിച്ചത്.  സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭാവിക്ക് കൂടുതൽ ഊർജം പകരുന്ന ഈ നീക്കിയിരിപ്പ്, ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിനും ഇ-ഗവേണൻസ് സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും സഹായകമാകും. സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഭാവി പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലിനും ആവശ്യമായ സാങ്കേതിക പിന്തുണ നൽകാൻ കെഫോൺ തുടർന്നും സന്നദ്ധമാണ്, കെഫോൺ അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് തന്നെ മാതൃകാപരമായ ഡിജിറ്റൽ കണക്റ്റിവിറ്റി ശൃംഖലയായി വളർന്നുവരുന്ന കെഫോണിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതും ഡിജിറ്റൽ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതുമാണ് ഈ ബജറ്റ്.