തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർണ്ണായക നിർദ്ദേശവുമായി ബസ്സുടമകളുടെ ഫെഡറേഷൻ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായാണ് ഉടമകൾ പുതിയ ഫോർമുല മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കാത്ത പക്ഷം കനത്ത നഷ്ടം മൂലം ഈ മാസം 30 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിന്നുപോകുന്ന സാഹചര്യമാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
സ്വകാര്യ ബസുകളിലെ യാത്രക്കാരെയും വരുമാനത്തെയും സർക്കാർ സംവിധാനത്തിന് കീഴിലാക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഉടമകൾ സമർപ്പിച്ചിരിക്കുന്നത്. ബസുകളുടെ പ്രതിദിന കളക്ഷൻ തുക മുഴുവനായി സർക്കാരിലേക്ക് നൽകാം. പകരം, ഓരോ ബസിനും കിലോമീറ്റർ അടിസ്ഥാനത്തിൽ 55 രൂപ വീതം സർക്കാർ പ്രതിദിനം ഉടമകൾക്ക് നൽകണം. ബസിലെ ഡ്രൈവറെ സ്വകാര്യ ബസ്സുടമ തന്നെ നിയമിക്കും. എന്നാൽ കണ്ടക്ടറെ നിയമിക്കേണ്ട ചുമതല സർക്കാർ ഏറ്റെടുക്കണം. റോഡ് നികുതി, ഇൻഷുറൻസ്, ബസിന്റെ അറ്റകുറ്റപ്പണികൾ എന്നിവയുടെ ചെലവുകൾ ബസ്സുടമകൾ തന്നെ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവാദം നൽകാം. എന്നാൽ ഇതിന്റെ നഷ്ടപരിഹാരം സർക്കാർ കൃത്യമായി നൽകണം.
