Your Image Description Your Image Description

തൃശൂര്‍: നിലമ്പൂര്‍ ഉപതതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന് അന്‍വര്‍ വിജയമൊരുക്കിയിട്ടും ഭൂരിപക്ഷം ഇതാണെങ്കില്‍ യുഡിഎഫിന്റേത് നാണംകെട്ട വിജയമാണെന്ന് പറയേണ്ടി വരുമെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ ഉള്ള വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് ജയിച്ചതെന്നും ഇതിനൊപ്പം വര്‍ഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷന്‍ നേതാക്കളും നിലമ്പൂരില്‍ ഇറങ്ങിയിരുന്നുവെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള രാഷ്ട്രീയത്തിൽ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി ഡി സതീശന് കാര്യങ്ങൾ ബോധ്യം ആയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം.

കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ. മുള്ള് , മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യു ഡി എഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങി, കൂടാതെ പി വി അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം ‘ഞാൻ എൽഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ‘ എന്നത് കൂടിയാണ്. അപ്പോൾ പല വഴിക്കുള്ള ഇത്തരം സഹായങ്ങൾ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കിൽ ഈ വിജയത്തെ നാണം കേട്ട ജയം എന്ന കൂടി പറയേണ്ടി വരും.

സി പി ഐ എമ്മും എല്ലാ വിധ സന്നാഹങ്ങളോടും കൂടി അവരുടെ മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കി എങ്കിലും വോട്ട് ബാങ്ക് ചോർന്ന് പോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്. അതെ സമയം ഈ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണം പരമ്പരാഗത യു ഡി എഫ് മണ്ഡലത്തിൽ ഉയർത്താൻ ബി ജെപിക്ക് കഴിഞ്ഞെങ്കിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടി ആണ്

Leave a Reply

Your email address will not be published. Required fields are marked *