Your Image Description Your Image Description

മലപ്പുറം: രാഷ്ട്രിയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും.
പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. ആദ്യത്തെ 7 റൗണ്ടുകള്‍ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകള്‍ വരുന്നത്. results.eci.gov.in എന്ന വെബ്‌സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങള്‍ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ പി.വി.അന്‍വറിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വിധേയനാകാതെ സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുന്‍തൂക്കം പകരും. മറിച്ചായാല്‍ സംഘടനയ്ക്കുളളിലെ അപസ്വരങ്ങളാകും സതീശനെ കാത്തിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് ഊര്‍ജമാകും. ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാക്കിയതിന്റെ കുറ്റപത്രമാകും എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രധാനമായും നേരിടേണ്ടി വരിക. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി.വി. അന്‍വറിനും ഏറെ നിര്‍ണായകമാണ്. അന്‍വര്‍ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും

Leave a Reply

Your email address will not be published. Required fields are marked *