ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിലെ ഗൺമാന്മാരുടെ ‘രക്ഷാപ്രവർത്തന’ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ വീണ്ടും വിമർശിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. എല്ലാം മാധ്യമങ്ങൾക്ക് കൊടുക്കലല്ല അന്വേഷണമെന്ന് കോടതി എസ്ഐടിയെ വിമർശിച്ചു. റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ റിപ്പോർട്ട് ചെയ്യണം. കോടതിയെ പരിഹസിക്കരുതെന്നും പ്രോസിക്യൂഷനോട് കോടതി പറഞ്ഞു.
അതേസമയം, കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിനെന്നും കോടതി ചോദിച്ചു. സാഹചര്യം നിയന്ത്രിക്കാൻ ആയിരുന്നോ മർദനമെന്നും കൃത്യനിർവഹണത്തിനപ്പുറം ചെയ്തുവെന്നാണ് ചാർജ്. ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗൺമാൻമാർക്ക് മുൻകൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോർട്ട് ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.
മെഡിക്കൽ റിപ്പോർട്ട് കിട്ടും മുൻപ് ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്തു. ഇരുവിഭാഗത്തിന്റെ വാദം വിശദമായി കേട്ട കോടതി വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
