Your Image Description Your Image Description

ചരിത്രപരമായ വസ്തുക്കളോ കലാപരമായ വസ്തുക്കളോ അല്ലെങ്കിൽ ശാസ്ത്രീയപരമായ വസ്തുക്കളോ പ്രദർശിപ്പിക്കുന്ന സ്ഥലങ്ങളാണ് മ്യൂസിയങ്ങൾ. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, പാത്രങ്ങള്‍, ചരിത്രം രേഖപ്പെടുത്തുന്ന മറ്റു ചിത്രകലയും കയ്യെഴുത്തുകളും തുടങ്ങി പ്രാചീനകാലത്തെ മനുഷ്യ ജീവിതങ്ങളുടെ ഒരു തുറന്നു കാട്ടലാണ് മ്യൂസിയങ്ങൾ. മ്യൂസിയങ്ങളിലെ കാഴ്ചകൾ എപ്പോഴും നമുക്ക് വളരെ കൗതുകമുണർത്തുന്നതാണ്. അതുപോലെ ഇപ്പോൾ ചർച്ചയിൽ നിറഞ്ഞു നിൽക്കുകയാണ് നെതര്‍ലന്‍ഡ്സ് ആംസ്റ്റര്‍ഡാമിലെ റിക്സ്മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന 200 വര്‍ഷം പഴക്കമുള്ള ഗര്‍ഭനിരോധന ഉറ.

ആടിന്റെ അപ്പന്‍ഡിക്‌സ് കൊണ്ട് നിര്‍മിച്ചതാണ് ഈ ഗര്‍ഭനിരോധന ഉറയെന്നാണ് കരുതുന്നത്. ഇതില്‍ ചിത്രവും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മ്യൂസിയത്തിന്റെ കലാ ശേഖരത്തില്‍ ചേര്‍ത്ത ആദ്യത്തെ ഗര്‍ഭനിരോധന ഉറയാണ് ഇത്. ഗര്‍ഭനിരോധന ഉറ പ്രദര്‍ശനത്തിന് വച്ചതോടെ മ്യൂസിയത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതര്‍ പറയുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെയാണ് ഇത് കാണുന്നതിനായി മ്യൂസിയത്തില്‍ എത്തുന്നതത്രേ. ജനങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് റിക്സ്മ്യൂസിയം ക്യൂറേറ്റര്‍ ജോയ്സ് സെലന്‍ പറയുന്നു. ലേലത്തില്‍ ഗര്‍ഭനിരോധന ഉറ ആദ്യമായി കണ്ടപ്പോള്‍ താനും സഹപ്രവര്‍ത്തകനും ചിരിച്ചുപോയെന്നും അവര്‍ പറയുന്നുണ്ട്.

1830കളിലേതെന്ന് കരുതപ്പെടുന്ന ഈ ഗര്‍ഭനിരോധന ഉറ, 19-ാം നൂറ്റാണ്ടിലെ ലൈംഗിക തൊഴിലിനെക്കുറിച്ചുള്ള പ്രദര്‍ശനത്തിന്റെ ഭാഗമാണ്. 1830കളില്‍ ഇത് നിര്‍മിച്ചിരുന്നെങ്കിലും അക്കാലത്ത് സഭ ഇത് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് സെലന്‍ പറയുന്നു. മുടിവെട്ടുകടയിലും ലൈംഗികത്തൊഴില്‍ നടക്കുന്ന കേന്ദ്രങ്ങളിലുമാണ് ഇത് വ്യാപകമായി വിറ്റിരുന്നത്. വ്യക്തികളുടെ താല്പര്യത്തിന് അനുസരിച്ച് ഇത് തുന്നി നല്‍കിയിരുന്ന കടകളും അക്കാലത്ത് ഉണ്ടായിരുന്നതായി ക്യുറേറ്റര്‍ പറയുന്നു.

അള്‍ട്രാവയലറ്റ് പ്രകാശം ഉപയോഗിച്ച് ഉറ പരിശോധിച്ചെന്നും അത് ഉപയോഗിച്ചതല്ലെന്നാണ് വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു. 1839ല്‍ റബ്ബര്‍ കണ്ടുപിടിക്കുന്നത് വരെ ലിനന്‍, മൃഗങ്ങളുടെ ചര്‍മം എന്നിവ ഉപയോഗിച്ചാണ് ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിച്ചിരുന്നത്. ലൈംഗികരോഗങ്ങളെ തടയാനോ, ഗര്‍ഭധാരണം തടയാനോ ഇത് സഹായകമായിട്ടില്ലെന്നും പറയപ്പെടുന്നു. നവംബര്‍ വരെ മാത്രമേ റിക്‌സ് മ്യൂസിയത്തില്‍ ഇത് പ്രദര്‍ശനത്തിനുണ്ടാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *